പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ പരപ്പനങ്ങാടി സ്വദേശി ജൈസൽ സ്വർണം തട്ടിയെടുത്ത കേസിൽ അറസ്റ്റിൽ
പ്രളയകാലത്ത് സ്വന്തം മുതുകിൽ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാൻ സഹായിച്ച് രക്ഷാപ്രവർത്തനം നടത്തി ശ്രദ്ധേയനായ പരപ്പനങ്ങാടി ആവിൽ ബീച്ചിൽ കുട്ടിയച്ചൻറ പുരയ്ക്കൽ ജൈസലി (37) നെ സ്വർണം തട്ടിയെടുത്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാർച്ചിൽ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണം തട്ടിയെടുക്കൽ കേസിലാണ് കരിപ്പൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഈ കേസിൽ മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിൻറ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ ജയിലിൽ നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്.
കൊല്ലത്തെ മറ്റൊരു കേസിൽ അറസ്റ്റിലായാണ് ഇയാൾ തിരുവനന്തപുരത്തെ ജയിലിലെത്തിയത്.
കരിപ്പൂരിലെത്തിച്ച ജൈസലിനെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.
2018-ലെ പ്രളയകാലത്ത് രക്ഷാ പ്രവർത്തനം നടത്തി ശ്രദ്ധനേടിയ ഇയാൾക്ക്, ഇതുവഴി വീടും കാറുമെല്ലാം ലഭിക്കുകയും ചെയ്തിരുന്നു.
