NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്വകാര്യ ട്രെയിനുകളിൽ സുരക്ഷാ നിയമങ്ങൾ കർശനമാക്കി: ഫ്ളെയിംലെസ് പാൻട്രിയും ബുക്കിങ്ങും നിർബന്ധം

സ്വകാര്യ ട്രെയിനുകളിലെ കാറ്ററിംഗ് സേവനങ്ങൾക്കും സുരക്ഷാ പരിശോധനകൾക്കുമായി പുതിയ മാർഗനിദേശങ്ങൾ പുറപ്പെടുവിച്ച് ഇന്ത്യൻ റെയിൽവേ. സ്വകാര്യ ട്രെയിനുകളുടെയും കോച്ചുകളുടെ പ്രവർത്തനം സംബന്ധിച്ച സുരക്ഷാ നിയമങ്ങളും കർശനമാക്കിയിട്ടുണ്ട്. ഇതനുസരിച്ച്, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ സേവനങ്ങൾ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്യണം.

ഓഗസ്റ്റ് 26ന് തമിഴ്‌നാട്ടിലെ മധുരയിൽ സ്വകാര്യ കോച്ചിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തെ തുടർന്നാണ് പുതിയ സുരക്ഷാ നിർദേശങ്ങളുമായി റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാരുടെ പക്കൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകളാണ് തീപിടുത്തത്തിന് കാരണമെന്ന് റെയിൽവേ അറിയിച്ചു.

വ്യക്തിഗത യാത്രകൾക്കോ വിനോദ യാത്രകൾക്കോ വിവാഹങ്ങൾക്കോ ​​തുടങ്ങി പല കാര്യങ്ങൾക്കുമായി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഒരു ട്രെയിൻ മുഴുവനായോ അല്ലെങ്കിൽ ചില കോച്ചുകളായോ ബുക്ക് ചെയ്യാൻ സാധിക്കും. ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ഏതു സ്റ്റേഷനുകൾക്കിടയിലും ഈ യാത്രകൾ നടത്താം. എന്നാൽ ഇത്തരം യാത്രകളിൽ ഈ സ്വകാര്യ കോച്ചുകളിലും ട്രെയിനുകളിലും തീപിടിക്കുന്ന സാധനങ്ങൾ ഉണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് സുരക്ഷാ ജീവനക്കാരോട് റെയിൽവേ നിർദേശിച്ചു.

 

ട്രെയിനുകളും കോച്ചുകളും ബുക്ക് ചെയ്യുമ്പോൾ ഐആർസിടിസി വഴി മാത്രമേ കാറ്ററിംഗ് സേവനങ്ങൾ ബുക്ക് ചെയ്യാവൂ എന്നും ഉത്തരവിൽ പറയുന്നു. ഇത്തരം കോച്ചുകളിൽ ഫ്ളെയിംലെസ് പാൻട്രി ഉണ്ടായിരിക്കണം എന്നും നിർദേശമുണ്ട്. ബുക്ക് ചെയ്യുന്നവർക്ക് ഒന്നുകിൽ ഐആർസിടിസി വഴി കാറ്ററിംഗ് സൗകര്യങ്ങൾ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ ടൂറിസം ആന്റ് കാറ്ററിംഗ് ഡയറക്ടറേറ്റിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് പാൻട്രി ഉപയോ​ഗിക്കാം.

മാർ​ഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഐആർസിടിസി, റെയിൽവേ ഉദ്യോഗസ്ഥർ പതിവ് പരിശോധനകൾ നടത്തണം എന്നും പുതിയ നിർദേശത്തിൽ പറയുന്നു. ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് തീപിടിക്കുന്ന വസ്തുക്കൾ ഇല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥരും റെയിൽവേ ജീവനക്കാരും ഉറപ്പു വരുത്തണം. തീവണ്ടികളിൽ പാചകം ചെയ്യാൻ ഗ്യാസോ മറ്റ് ഇന്ധന അടുപ്പുകളോ കൊണ്ടുപോകുന്നത് തടയാനാണ് പുതിയ നീക്കം. ഐആർസിടിസി മാനേജിംഗ് ഡയറക്ടർക്കും എല്ലാ സോണൽ റെയിൽവേയുടെയും പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്കും ഇതു സംബന്ധിച്ച് റെയിൽവേ ബോർഡ് കത്തയച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 17 നാണ് മധുര ട്രെയിൻ ദുരന്തം ഉണ്ടായത്. ലഖ്‌നൗവിൽ നിന്ന് യാത്ര തിരിച്ച 63 പേരാണ് അപകടത്തിൽ പെട്ടത്. സ്വകാര്യ വ്യക്തി നിയമവിരുദ്ധമായി ഗ്യാസ് സിലിണ്ടർ, കൊണ്ടുവന്നതാണ് തീപിടിത്തത്തിന് കാരണമായതെന്ന് റെയിൽവേ പറഞ്ഞു. 1989 ലെ റെയിൽവേ നിയമത്തിലെ 67,164, 165 വകുപ്പുകൾ പ്രകാരം, ഗ്യാസ് സിലിണ്ടറുകൾ, മണ്ണെണ്ണ, പെട്രോൾ, സ്റ്റൗ, സ്‌ഫോടകവസ്തുക്കൾ തുടങ്ങിയ തീപിടിക്കുന്ന വസ്തുക്കൾ ട്രെയിനിൽ കൊണ്ടുപോകുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

Leave a Reply

Your email address will not be published. Required fields are marked *