എല്ലിന്റെ ഡോക്ടർ എന്നുണ്ടാകുമെന്ന് രോഗി, ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവുമെന്ന് മറുപടി; ജീവനക്കാരിയെ പിരിച്ചുവിട്ടു.


കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച രോഗിയോട് നിരുത്തരവാദപരമായി സംസാരിച്ച സംഭവത്തിൽ ജീവനക്കാരിക്കെതിരെ നടപടി. എല്ലിന്റെ ഡോക്ടർ ഏതൊക്കെ ദിവസമുണ്ടാകുമെന്ന് അന്വേഷിക്കാൻ വിളിച്ച രോഗിയോടായിരുന്നു ജീവനക്കാരിയുടെ നിരുത്തരവാദപരമായ മറുപടി.
പെരുമാറ്റം വിവാദമായതോടെ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. രോഗിയോട് ജീവനക്കാരി നിരുത്തരവാദപരമായി മറുപടി നൽകിയതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
തൂഫാർന്ന സംഭവം നഗരസഭയുടെ ശ്രദ്ധയിൽപ്പെടുകയും ആശുപത്രി അധികൃതരുടെ അടിയന്തര യോഗം വിളിച്ച് ജീവനക്കാരിയെ പിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു.
എല്ലിന്റെ ഡോക്ടർ എന്നൊക്കെ ഉണ്ടാവും’ എന്ന് അന്വേഷിച്ച രോഗിയോട് ‘എല്ലിന്റെ ഡോക്ടർ ലീവില്ലാത്ത ദിവസങ്ങളിൽ ഉണ്ടാവും’ എന്നായിരുന്നു ജീവനക്കാരിയുടെ മറുപടി. ഇന്ന് ഉണ്ടാകുമോ എന്ന് വീണ്ടും ചോദിച്ചപ്പോൾ 2630142 എന്ന ആശുപത്രിയുടെ നമ്പറിലേക്ക് വിളിച്ചുനോക്ക് എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജീവനക്കാരിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് അധികൃതരുടെ നടപടി.