രാമനാട്ടുകര വാഹന അപകടത്തില്‍ പ്പെട്ടത് സ്വര്‍ണ്ണ ക്കവര്‍ച്ചാ സംഘമെന്ന് സൂചന
1 min read

രാമനാട്ടുകര വാഹനാപകടത്തിൽ ദുരൂഹതയേറുന്നു. ഗൾഫിൽനിന്ന് വന്നയാളെ സ്വീകരിക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്ന അവകാശവാദം അംഗീകരിക്കാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. മറ്റെന്തോ ആവശ്യത്തിനു വേണ്ടിയാണ് മൂന്നുവാഹനങ്ങളിലായി പതിനഞ്ചുപേർ ഇവിടെ എത്തിയതെന്നാണ് പോലീസ് നിഗമനം.
തിങ്കളാഴ്ച പുലർച്ചെ 4.45 ഓടെയാണ് രാമനാട്ടുകരയിൽ അപകടം നടന്നത്. ബൊലേറോ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാടുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്..
സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവർ പാലക്കാട് നിന്നെത്തിയതെന്നാണ് പറയുന്നത്. പാലക്കാട് ചെർപ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ ഇവരാണ് മരിച്ചത്. അപകട സമയത്ത് നേരിയ മഴയുണ്ടായിരുന്നു.
വിമാനത്താവളത്തിൽ എത്തിയവർ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ലോക്ഡൗൺ സമയത്ത്, അതിരാവിലെ ഒരാളെ സ്വീകരിക്കാൻ മാത്രം പതിനഞ്ചുപേർ പാലക്കാടുനിന്ന് കരിപ്പുർ വിമാനത്താവളത്തിൽ എത്തി എന്നത് സംശയാസ്പദമാണെന്നാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.വി. ജോർജ് പ്രതികരിച്ചു.
മൂന്നു വണ്ടികളിലായാണ് ഇവർ എത്തിയത്.
ഇവയുടെ ദൃശ്യങ്ങൾ പോലീസിന്റെ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുവാഹനങ്ങളിൽ ഒന്നായ ഇന്നോവയിലെ യാത്രികരെ പോലീസ് ചോദ്യം ചെയ്തു. ഇന്നോവയിലെ രണ്ട് യാത്രക്കാരെ ആദ്യം തന്നെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു യാത്രികരെയും പോലീസ് ചോദ്യം ചെയ്തത്.
അപകടത്തിൽപ്പെട്ടവർക്കും മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് എത്തിയ സുഹൃത്തിനെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയതാണ് എന്നാണ് ഇവർ പറയുന്നത്. എന്നാൽ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞപ്പോൾ, അത്തരം കാര്യങ്ങൾ ഒന്നും ഇപ്പോൾ പങ്കുവെക്കാൻ സാധിക്കില്ലെന്നാണ് സിറ്റി പോലീസ് കമ്മിഷണർ എ.വി. ജോർജ് പറഞ്ഞത്.
കരിപ്പുർ വിമാനത്താവളത്തിൽ എത്തിയതിനു ശേഷമാണ് ഇവർ കോഴിക്കോട് ഭാഗത്തേക്ക് പോയിരിക്കുന്നത്. അത് എന്തിനായിരുന്നു ആ യാത്ര?- എന്നതാണ് പോലീസ് അന്വേഷിക്കുന്നത് ചെർപ്പുളശ്ശേരി സ്വദേശികൾ ആയതിനാൽ അവർക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ആവശ്യവുമില്ല. മൂന്നുവാഹനങ്ങളും ഈ ഭാഗത്തേക്ക് വന്നിട്ടുള്ളതായും പോലീസിന് ബോധ്യം വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിറ്റി പോലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.