രാമനാട്ടുകര മുതൽ കരിപ്പൂർ എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ; കോഴിക്കോട് – പാലക്കാട് വികസനത്തിന് 172 കോടി; ഗ്രീൻഫീൽഡ് പാതയുടെ നിർമ്മാണം ഉടൻ ആരംഭിക്കും;
സംസ്ഥാനത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന പദ്ധതികൾക്കായി കേന്ദ്ര സർക്കാർ 2039 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി പൊതുമരാമത്ത് മന്ത്രി നടത്തിയ നിർണ്ണായക ചർച്ചയിലാണ് തുക അനുവദിക്കാൻ ധാരണയായത്.
കേരളത്തിന്റെ ഗതാഗത മേഖലയ്ക്ക് വൻ കുതിപ്പേകുന്ന പ്രഖ്യാപനങ്ങളോടെയാണ് ചർച്ച സമാപിച്ചത്. ഇതിൽ മലപ്പുറം ജില്ലക്ക് നേട്ടങ്ങൾ നൽകുന്ന പദ്ധതികൾ ഇവയാണ്.യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന രാമനാട്ടുകര മുതൽ കരിപ്പൂർ എയർപോർട്ട് വരെയുള്ള എലിവേറ്റഡ് ഹൈവേ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നേരിട്ട് നിർദ്ദേശം നൽകിയതായി മന്ത്രി പി.കെ. ബഷീർ.
ഇതിന് പുറമെ, നിലവിലുള്ള കോഴിക്കോട് മുതൽ കൊണ്ടോട്ടി – മലപ്പുറം – പെരിന്തൽമണ്ണ – മണ്ണാർക്കാട് – പാലക്കാട് വരെയുള്ള ദേശീയപാത 966-ൽ അടിയന്തര വികസന പ്രവൃത്തികൾക്കായി 172 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
നിലവിൽ ഭൂമിയേറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിൽ നിൽക്കുന്ന കോഴിക്കോട് – പാലക്കാട് പുതിയ ഗ്രീൻഫീൽഡ് ദേശീയപാതയുടെ നിർമ്മാണ പ്രവൃത്തികൾ എത്രയും വേഗം ആരംഭിക്കാനും കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അന്തിമ ധാരണയായിട്ടുണ്ട്.
ഈ പദ്ധതികൾ യാഥാർത്ഥ്യമാകു ന്നതോടെ മലബാർ മേഖലയിലെയും പ്രത്യേകിച്ച് കരിപ്പൂർ വിമാനത്താവളത്തിലേക്കുമുള്ള യാത്രാക്ലേശത്തിന് വലിയ തോതിൽ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. പദ്ധതികളുടെ തുടർനടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
