മദ്രസ കമ്മറ്റിയുമായി തർക്കം; വിവാഹസദ്യയിൽ മണ്ണ് വാരിയിട്ട് യുവതി; നാട്ടുകാരുമായി സംഘർഷം; പാചകം പൂർത്തിയാക്കിയത് പോലീസ് കാവലിൽ..!
നിലമ്പൂർ കാളികാവ് ചോക്കാട് വിവാഹസദ്യയ്ക്കായി മുറിച്ചുവെച്ച കറിക്കൂട്ടുകളിലേക്ക് അയൽവാസിയായ യുവതി മണ്ണ് വാരിയിട്ടത് പ്രദേശത്ത് വലിയ സംഘർഷത്തിനിടയാക്കി.
മാളിയേക്കൽ ജുമാ മസ്ജിദിന് കീഴിലെ മദ്രസ ഓഡിറ്റോറിയത്തിൽ വിവാഹത്തിനായി ഭക്ഷണപ്പണി നടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഈ സംഭവം നടന്നത്.
വിവാഹം നടക്കുന്ന സ്ഥലത്തെച്ചൊല്ലി യുവതിയും മദ്രസ കമ്മിറ്റിയും തമ്മിൽ നിലവിൽ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്.
ഈ സ്ഥലത്തുള്ള കിണറ്റിലെ വെള്ളം ഉപയോഗിക്കാൻ കോടതി യുവതിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ കിണറിന് സമീപം പാചകം ചെയ്യുന്നതിനെ യുവതി എതിർത്തു. ഇതിലുള്ള പ്രതിഷേധമായാണ് പാചകത്തിനായി തയ്യാറാക്കി വെച്ചിരുന്ന പച്ചക്കറികളിലേക്ക് യുവതി മണ്ണ് എറിഞ്ഞത്.
വിവരമറിഞ്ഞ് നാട്ടുകാർ കൂട്ടത്തോടെ പ്രതിഷേധവുമായി എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. തുടർന്ന് കാളികാവ് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.
വരന്റെ പരാതിയിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിഷേധങ്ങളെത്തുടർന്ന് തടസ്സപ്പെട്ട പാചകം പിന്നീട് പോലീസ് കാവലിലാണ് പൂർത്തിയാക്കിയത്.
