NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

രണ്ടുവയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: അമ്മയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം : വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ബാലരാമപുരം മിഡാനൂര്‍ക്കോണം നെല്ലിവിള സ്വദേശി ശ്രീതുവിനെ (29) 8 മാസത്തിനു ശേഷം നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു.

 

ശ്രീതുവിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ബാലരാമപുരം പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ശ്രീതുവിനെ ഇന്ന് വീട്ടിൽ എത്തിച്ചു തെളിവെടുപ്പു നടത്തും. കുഞ്ഞിന്റെ കൊലപാതകത്തില്‍ ശ്രീതുവിന് പങ്കുണ്ടെന്ന് നിഗമനത്തിലാണ് പൊലീസ്. കേസില്‍ പ്രതിയായ ശ്രീതുവിന്റെ സഹോദരന്റെ ഹരികുമാര്‍, ശ്രീതുവിനും സംഭവത്തില്‍ പങ്കുള്ളതായി ജയിലില്‍ വച്ചു പറഞ്ഞിരുന്നു. ഹരികുമാറിന്റെ പോളിഗ്രാഫ് ടെസ്റ്റിലും ഇതു സംബന്ധിച്ചു സൂചനകള്‍ ലഭിച്ചു. നുണപരിശോധനയ്ക്ക് ശ്രീതു വിസമ്മതിച്ചതോടെയാണ് സംശയം ഏറിയത്. ജാമ്യത്തില്‍ ഇറങ്ങിയ ശ്രീതുവിനെ പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

 

കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് ശ്രീതു. കഴിഞ്ഞ ജനുവരി 30നു പുലര്‍ച്ചെയാണു ശ്രീതുവിന്റെ മകളെ, വാടകയ്ക്കു താമസിക്കുന്ന കോട്ടുകാല്‍ക്കോണം വാറുവിള വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ (24) ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. താനാണു കുട്ടിയെ കിണറ്റിലിട്ടതെന്നു പൊലീസിനോട് ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഇയാള്‍ ശ്രീതുവുമായി നടത്തിയ അശ്ലീല വാട്‌സാപ് സന്ദേശങ്ങള്‍ പൊലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണം അവരിലേക്കും നീണ്ടത്. ഇയാളുടെ നുണപരിശോധനയിലും ശാസ്ത്രീയ തെളിവുകളിലും നിന്ന് കുറ്റകൃത്യത്തില്‍ ശ്രീതുവിന്റെ പങ്ക് വ്യക്തമായി. രണ്ടുപേരെയും നുണപരിശോധനയ്ക്കു വിധേയരാക്കാന്‍ പൊലീസ് കോടതിയില്‍ മുന്‍പ് അപേക്ഷ നല്‍കിയെങ്കിലും ശ്രീതു വിസമ്മതിച്ചിരുന്നു. ശ്രീതുവിന്റെ ജീവിതരീതികളോട് യോജിക്കാന്‍ കഴിയാത്തതിനാല്‍ ഭര്‍ത്താവ് പാറശാലയിലെ സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്.

 

ശ്രീതുവിന്റെ അച്ഛന്‍ ഉദയകുമാറിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് വീട്ടിലെത്തിയ ദിവസമാണ് ആസൂത്രിതമായി കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനു കുട്ടികളെ ഇഷ്ടമല്ലായിരുന്നെന്നു പൊലീസ് പറയുന്നു. രാവിലെ 5ന് ശ്രീതു ശുചിമുറിയില്‍ പോയ സമയത്താണ് അവരുടെ മുറിയില്‍ കിടന്ന കുഞ്ഞിനെ വീട്ടുവളപ്പിലെ കിണറ്റിലിട്ടതെന്നു ഹരികുമാര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു. ശ്രീതുവിന്റെ ഭര്‍ത്താവാണ് കൊലപാതകം നടത്തിയതെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം.

 

അയല്‍ക്കാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലില്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചു. ഹരികുമാറിന്റെ ചില താല്‍പര്യങ്ങള്‍ക്കു കുട്ടി തടസ്സമായതിനാല്‍ സഹോദരിയോട് ഇയാള്‍ക്കു ദേഷ്യമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ശ്രീതുവിന്റെ ഭര്‍ത്താവ്, സഹോദരന്‍ എന്നിവരുടേതടക്കം നാലുപേരുടെ ഡിഎന്‍എ സാംപിളുകളില്‍ ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും ഇവരാരുമല്ല മരിച്ച കുട്ടിയുടെ അച്ഛനെന്നു നേരത്തേ തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!