നിലമ്പൂരിൽ ആദ്യ രണ്ട് മണിക്കൂറിൽ 8 ശതമാനം പോളിങ്; പരസ്പരം ചേർത്ത് പിടിച്ച് ആര്യാടനും സ്വരാജും, ബൂത്ത് രണ്ടിൽ പോളിങ് നിർത്തിവെച്ചു
1 min read

നിലമ്പൂരിൽ വോട്ടെടുപ്പ് തുടങ്ങി ആദ്യത്തെ രണ്ട് മണിക്കൂറിൽ 8 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇടയ്ക്കിടെ മഴ പെയ്യുന്ന കാലാവസ്ഥയിലും രാവിലെ തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. അതിനിടെ, ബൂത്തിൽ നേരിൽ കണ്ടപ്പോൾ പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അറിയിച്ചും സ്വരാജും ഷൗക്കത്തും രംഗത്തെത്തി. ഇരുവരും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിച്ചിരുന്നു.
അതേസമയം വോട്ടെടുപ്പ് നടക്കുന്ന പോളിങ് ബൂത്ത് രണ്ടിൽ വിവി പാറ്റിൽ തകരാർ ഉണ്ടെന്ന പരാതിയുമായി യുഡിഎഫ് രംഗത്തെത്തി. പരാതിയെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവച്ചു. എന്താണ് തകരാറെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്. നിലവിൽ ഈ ബൂത്തിൽ 41 പേർ വോട്ട് ചെയ്തു കഴിഞ്ഞിരുന്നു. പ്രശ്ന പരിഹാരത്തിനായി പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണ്.
നേരത്തെ, ബൂത്ത് രണ്ടിൽ വെളിച്ച കുറവെന്ന് യുഡിഎഫ് പരാതി നൽകിയിരുന്നു. മറ്റൊരു ബൂത്തിലും വിവി പാറ്റിൽ തകരാറുണ്ടായതായി പരാതി ഉയർന്നിരുന്നു. ഈ പ്രശ്നം പരിഹരിച്ച് അവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ 75.23 ശതമാനം മറികടക്കുന്ന പോളിംഗ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 263 ബൂത്തുകളിലായി വിധിയെഴുതുന്നത് 2.32 ലക്ഷം വോട്ടർമാരാണ്.