പരപ്പനങ്ങാടിയിൽ നഗരസഭാ ചെയർമാൻ എ. ഉസ്മാൻ രാജിവെച്ചു; യൂത്ത് ലീഗ് നേതാവ് ഷാഹുൽ ഹമീദ് ചെയർമാനാകും.

ഉസ്മാൻ നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകുന്നു

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ നഗരസഭാ ചെയർമാൻ എ. ഉസ്മാൻ രാജിവെച്ചു. യൂത്ത് ലീഗ് നേതാവ് പി.പി. ഷാഹുൽ ഹമീദ് നഗരസഭാ ചെയർമാനാകും. മുൻ ധാരണപ്രകാരമാണ് എ. ഉസ്മാൻ ചെയർമാൻ സ്ഥാനം രാജിവെച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ചെയർമാൻ ആരാകുമെന്ന തീരദേശ വിഭാഗക്കാരും കിഴക്കൻ മേഖലയുള്ളവരും തമ്മിൽ തർക്കങ്ങൾ രൂക്ഷമായതോടെയാണ് ഉസ്മാനും ഷാഹുൽ ഹമീദിനും അധ്യക്ഷ പദവി പങ്കിട്ടെടുക്കാമെന്ന് നേരത്തെ പാർട്ടി ധാരണയിലെത്തിയിരുന്നത്.
ആദ്യ മൂന്ന് വർഷം ഉസ്മാനും തുടർന്നുള്ള രണ്ടുവർഷം ഷാഹുൽ ഹമീദിനും അധ്യക്ഷ പദവി നൽകുമെന്നായിരുന്നു ധാരണ. എന്നാൽ മൂന്ന് വർഷവും മാസങ്ങളും കഴിഞ്ഞിട്ടും പദവിമാറ്റം ഉണ്ടാവാത്തതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ അസ്വാരസ്യം ഉടലെടുത്തു.
ഷാഹുൽ ഹമീദിന് അധ്യക്ഷ പദവി നൽകണമെന്ന ആവശ്യവുമായി തീരദേശ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. മാസങ്ങളായി ഇതുസംബന്ധിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. തുടർന്ന് ചേർന്ന ലീഗ് പ്രവർത്തക സമിതി യോഗത്തിലും ഇതുസംബന്ധിച്ച ഭിന്നാഭിപ്രായങ്ങളും അസ്വാരസ്യങ്ങളും ഉയർന്നിരുന്നു.
നിലവിലെ അധ്യക്ഷൻ ഉസ്മാൻ തന്നെ തുടരട്ടെ എന്നും മറുവിഭാഗം അഭിപ്രായപ്പെട്ടു. എന്നാൽ ധാരണപ്രകാരമുള്ള തീരുമാനം നടപ്പിലാക്കണമെന്ന ആവശ്യത്തിൽ തന്നെ മറുവിഭാഗം ഉറച്ചുനിന്നു. ചെയർമാൻ സ്ഥാനത്ത് നിന്ന് ഉസ്മാനെ മാറ്റിയാൽ ഉള്ളണം പ്രദേശത്തെ വിവിധ കമ്മിറ്റികളിലുള്ള ഭാരവാഹികൾ രാജിവെക്കുമെന്ന ഭീഷണിയും നേതൃത്വത്തിന് മുന്നിലെത്തി.
ലീഗിന് കൂടുതൽ സ്വാധീനമുള്ള തീരദേശ മേഖലയിലെ തർക്കം പാർട്ടിക്ക് ക്ഷീണം സംഭവിക്കുമെന്നതും ലീഗ് നേതൃത്വത്തെ പ്രതിരോധത്തിലാക്കി. തുടർന്നാണ് ഉന്നത ഇടപെടലിനെ തുടർന്ന് ചെയർമാൻ സ്ഥാനത്ത് നിന്ന് ഉസ്മാൻ രാജി വെക്കാൻ തയ്യാറായത്.
ഉംറ നിർവ്വഹിക്കാൻ മക്കയിൽ പോയ ഉസ്മാൻ തിരിച്ചെത്തുന്നതോടെ രാജിവെക്കുമെന്നായിരുന്നു ലീഗ് നേതൃത്വം അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഉസ്മാൻ ഉംറ നിർവ്വഹിച്ച് തിരിച്ചെത്തിയത്. ശനിയാഴ്ച വൈകീട്ട് 4.50 ഓടെ ഉസ്മാൻ നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകി.