താനൂർ കസ്റ്റഡി മരണം ; ചേളാരിയിലെ പരിശോധന സി.ബി.ഐ. പൂർത്തിയാക്കി


താനൂർ കസ്റ്റഡി മരണകത്തിൽ സി.ബി.ഐ സംഘം ചേളാരി ആലുങ്ങലിൽ നടത്തിയ പരിശോധന പൂർത്തിയാക്കി. മരിച്ച താമിർ ജിഫ്രിയുടെ ആലുങ്ങലിലെ വാടകമുറിയാണ് പരിശോധിച്ചത്. കെട്ടിട ഉടമ സൈനുദ്ദീന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധന. സൈനുദ്ദീന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎസ്പി കുമാർ റോണക്, ഇൻസ്പെക്ടർ പി മുരളീധരൻ, എ എസ് ഐ ഹരികുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
നേരത്തെ ക്രൈംബ്രാഞ്ച് ഈ സ്ഥലങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ചിരുന്നു. അതേ സമയം തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാൻ സി ബി ഐ അപേക്ഷ നൽകി. പരപ്പനങ്ങാടി കോടതിയിൽ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി സിബിഐയ്ക്ക് മൊഴി നൽകിയിരുന്നു. സിബിഐ സംഘവുമായി വിശദമായി സംസാരിച്ചുവെന്ന് മൊഴി നൽകിയ ശേഷം ഹാരിസ് ജിഫ്രി വ്യക്തമാക്കി. സിബിഐ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും ഹാരിസ് ജിഫ്രി പറഞ്ഞു.