തൊട്ടുകൂട്ടാൻ സോസ് മാത്രം; മസാല ദോശക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് ഹോട്ടലിന് പിഴ ചുമത്തി കോടതി
പ്രതീകാത്മക ചിത്രം
ഭക്ഷണത്തിൽ നിരാശപ്പെടേണ്ടി വന്നാൽ പ്രതികരിച്ചുപോകുന്നത് സ്വാഭാവികമാണ്. എന്നാൽ ആ പ്രതികരണം നിയമ നടപടിയിലേക്ക് നീങ്ങിയാലോ. അത്തരത്തിൽ ഒരു സംഭവമാണ് ബിഹാറിൽ നിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദോശയ്ക്കൊപ്പം സാമ്പാർ നൽകിയില്ല എന്ന പിഴവിനാണ് ഹോട്ടൽ ഉടമയ്ക്ക് പിഴ കോടതി ചുമത്തിയത്.
ബിഹാറിലെ ഹോട്ടലുടമയോടാണ് മസാല ദോശയ്ക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് 3500 പിഴ നല്കാന് കോടതി വിധിച്ചത്. മാനസിക, ശാരീരിക, സാമ്പത്തിക നഷ്ടത്തിന് പിഴയായി 2000 രൂപയും മറ്റ് നാശനഷ്ടങ്ങള്‍ക്കായി 1500 രൂപയും പഴയായി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.മനീഷ് പതക് എന്ന അഭിഭാഷകനാണ് ബിഹാറിലെ ദോശക്കടയ്ക്കെതിരെ പരാതി നല്‍കിയത്.
140 രൂപ വിലയുള്ള സ്പെഷ്യല്‍ മസാല ദോശയാണ് മനീഷ് പതക് ആവശ്യപ്പെട്ടത്. എന്നാല്‍ മസാല ദോശയ്ക്കൊപ്പം സോസ് മാത്രമാണ് കറിയായി നൽകിയത്.സാമ്പാര്‍ നല്‍കിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതിപ്പെട്ടപ്പോള്‍ അഭിഭാഷകനെ അപമാനിക്കുന്ന രീതിയിലായിരുന്നു ഹോട്ടല്‍ അധികൃതര്‍ പെരുമാറിയത്.
ഇതോടെ മനീഷ് പതക് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി വഴി നോട്ടീസ് അയച്ചെങ്കിലും ഹോട്ടലുടമ മറുപടി നല്‍കിയിരുന്നില്ല. ഇതോടെ മനീഷ് ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനെ സമീപിച്ചു. പിന്നീട് 11 മാസം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് ഹോട്ടലിന് പിഴയിടുന്നത്.
