മൂന്നുവയസുകാരി കമ്മൽ വിഴുങ്ങി; രക്ഷിക്കാന്‍ ഒരു മണിക്കൂര്‍ കൊണ്ട് 110 കിലോമീറ്റര്‍ താണ്ടി ആംബുലന്‍സ് ഡ്രൈവര്‍


കമ്മൽ വിഴുങ്ങിയ മൂന്ന് വയസുകാരിയുടെ ജീവൻ രക്ഷിക്കാൻ 110 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ ഒരു മണിക്കൂറും 10 മിനിറ്റും കൊണ്ട് എത്തിച്ച് ആംബുലൻസ് ഡ്രൈവർ.
പൊലീസും ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയും വാഹനത്തിന് വഴിയൊരുക്കി നിരത്തിലിറങ്ങിയതോടെ രണ്ട് മണിക്കൂറോളം വേണ്ടിയിരുന്നിടത്താണ് ആംബുലൻസ് ഡ്രൈവർ ഡിനി കെ ജോസഫിൻറെ സാഹസികതയിൽ അത് ഒരു മണിക്കൂറായി കുറഞ്ഞത്.
കുമളി മുരിക്കടി കാപ്പിക്കാട്ടിൽ മനു–സരിത ദമ്പതികളുടെ മകളാണു കമ്മൽ വിഴുങ്ങിയത്. ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. കുട്ടി കമ്മൽ വിഴുങ്ങിയെന്ന് മനസിലായതോടെ വീട്ടുകാർ ഉടൻ സമീപത്തുള്ള ക്ലിനിക്കിൽ കുട്ടിയെ എത്തിച്ചു.
എക്സ്റേയിൽ ശ്വാസകോശത്തിനു സമീപം അപകടകരമായ അവസ്ഥയിലാണു കമ്മലെന്നു കണ്ടെത്തി. ആരെയും മുൾമുനയിൽ നിർത്തുന്ന നിമിഷങ്ങളായിരുന്നു അത്. ഇതോടെ ഉടൻ കുമളിയിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെ നിന്നു പാലായിലേക്കും പറഞ്ഞയച്ചു.
പാലായിലെ ആശുപത്രിയിൽ കാത്തുനിന്ന വൈദ്യസംഘം, ആംബുലൻസ് എത്തിയ ഉടൻ കുട്ടിയെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി കമ്മൽ പുറത്തെടുത്തു. കുമളി റൂറൽ ഓർഗനൈസേഷൻ ഓഫ് സോഷ്യൽ സർവീസ് (ക്രോസ്) സംഘടനയുടെ ആംബുലൻസിലായിരുന്നു പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്കുള്ള യാത്ര. കുട്ടി വ്യാഴാഴ്ച ആശുപത്രി വിട്ടു.