NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു; അമ്മയും മകനും കിണറ്റിൽ ചാടി ജീവനൊടുക്കി.

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ സ്വദേശിനി ലിജ (38), ഏഴ് വയസുള്ള മകൻ ബെൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ലിജയുടെ 28 ദിവസം മാത്രം പ്രായമുണ്ടായിരുന്ന ഇളയ കുട്ടി മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരണമടഞ്ഞത്. ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് മാനേജറാണ് മരിച്ച ലിജ.

 

കഴിഞ്ഞ ദിവസമാണ് നവജാത ശിശു  ലിജയുടെ കൈകളില്‍ കിടന്ന് പാല് കുടിക്കുന്നതിനിടെ മുലപ്പാൽ തൊണ്ടയില്‍ കുരുങ്ങി മരിച്ചത്. അപ്പോള്‍ മുതല്‍  ലിജ കടുത്ത മനസിക സംഘര്‍ഷത്തിലായിരുന്നു. ഇന്നലെയായിരുന്നു കുഞ്ഞിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്. ശേഷം ബന്ധുക്കളുടെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. എപ്പോഴും അമ്മയും സഹോദരങ്ങളും ലിജക്കൊപ്പമുണ്ടായിരുന്നു. ഇന്നു പുലര്‍ച്ചെ പള്ളിയില്‍ പോകാനായി അമ്മയും സഹോദരങ്ങളും ഒരുങ്ങുന്നതിനിടയിലാണ് ലിജ മൂത്ത കുട്ടിയുമായി കിണറ്റില്‍ ചാടിയത്.

 

വീട്ടിലെ 40 അടിയോളം താഴ്ച്ചയുള്ള കിണറിലേക്കാണ് ലിജ മകനുമായി ചാടിയത്. ഉടന്‍ തന്നെ പീരുമേടില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി. ഇരുവരെയും പുറത്തെടുത്തു. അപ്പോഴേക്കും ഇരുവർക്കും ജീവൻ നഷ്ടമായിരുന്നു. മൃതദേഹങ്ങൾ കട്ടപ്പന താലൂക്കാശുപത്രിയിലേക്ക് മാറ്റി. രണ്ടു വർഷം മുൻപ് ലിജയുടെ മറ്റൊരു കുട്ടിയും വിവിധ അസുഖങ്ങളെ തുടര്‍ന്ന്  മരിച്ചിരുന്നു. തിടനാട് സ്വദേശിയായ കുമ്മണ്ണുപറമ്പില്‍ ടോം ആണ് ലിജയുടെ ഭര്‍ത്താവ്. പോസ്റ്റ്‌മാര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനല്‍കും.

 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക..

 

Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).

Leave a Reply

Your email address will not be published. Required fields are marked *