താനൂരിൽ നാലു വയസ്സുകാരനെ തെരുവുനായ്‌ക്കൾ കൂട്ടത്തോടെ ആക്രമിച്ചു കടിച്ചു കീറി
താനൂർ: താനാളൂരിൽ നാല് വയസുകാരനെ തെരുവ് നായകൾ കൂട്ടത്തോടെ ആക്രമിച്ചു കടിച്ചു കീറി. വട്ടത്താണി സ്വദേശി റഷീദിന്റെ മകൻ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു നായ്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ആറു തെരുവുനായ്‌ക്കൾ കൂട്ടം ചേർന്നാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ ശരീരത്തിൽ നാല്പതോളം മുറിവുകളുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.
വീടിന് സമീപത്തുള്ള റോഡിലേക്ക് ഇറങ്ങിയ കുട്ടിയെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. ഈ സമയത്ത് കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവും സഹോദരനും എത്തിയാണ് നായകളിൽ നിന്ന് കുട്ടിയെ രക്ഷപെടുത്തിയത്.
കുട്ടിയുടെ തലയുടെ പിറകുഭാഗം കടിച്ചെടുത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മുറിവുകളുണ്ട്. ചില മുറിവുകൾ ആഴത്തിലുള്ളതാണ്. ഇതിൽ തലക്കേറ്റ മുറിവ് ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ ആദ്യം തിരൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.
