അയൽവാസികളായ ഗർഭിണികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു.


മലപ്പുറം : നാടിനെ ഞെട്ടിച്ചിരിക്കുകയാണ് അയല്‍വാസികളായ യുവതികളുടെ മരണം. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരണം സംഭവിച്ചത്. വലിയങ്ങാടി കൈനോട് സ്വദേശികളും അയൽവാസികളും ഗർഭിണികളുമായ യുവതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ഒരാളുടെ കുഞ്ഞിനെ രക്ഷപ്പെടുത്തി.
പരേതരായ കൈനോട് മങ്കരത്തൊടി അലവിയുടെയും മറിയുമ്മയുടെയും മകളും കോട്ടക്കൽ സൂപ്പി ബസാർ പുതുക്കുടി അബ്ദുസ്സമദിന്‍റെ ഭാര്യയുമായ ഷക്കീല (38)യും,
കൈനോട് ചാത്തൻചിറ മുഹമ്മദലിയുടെയും സുഹ്റാബിയുടെയും മകളും പുഴക്കാട്ടിരി പാതിരമണ്ണ തൊട്ടിയിൽ ജാഫറലിയുടെ ഭാര്യയുമായ മുബീനയുമാണ് (34) ശനിയാഴ്ച പുലർച്ചയും രാത്രിയുമായി മരിച്ചത്.
ഷക്കീല ആറുമാസം ഗർഭിണിയായിരുന്നു. ഇവരുടെ കുഞ്ഞിനെ രക്ഷപ്പെടുത്താനായില്ല. ആൺകുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് മുബീന മരിച്ചത്. രണ്ട് ദിവസം മുമ്പ് അമിത രക്തസമ്മർദത്തെത്തുടർന്ന് ഷക്കീലയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഗർഭസ്ഥശിശു മരിച്ചതോടെ വെള്ളിയാഴ്ച ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിൽ തുടർന്ന ഷക്കീല ശനിയാഴ്ച പുലർച്ച അഞ്ചോടെ മരിച്ചു. രാവിലെ പത്തിന് ഇവരുടെ മൃതദേഹം വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന മുബീനയുടെ കുഞ്ഞിനെ ശനിയാഴ്ച രാത്രിയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കുഞ്ഞിനെ രക്ഷപ്പെടുത്തിയെങ്കിലും മാതാവിന്‍റെ ആരോഗ്യനില വഷളായി. തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മുബീന രാത്രി 11ഓടെ മരിച്ചു.
ഇവരുടെ മൃതദേഹം ഞായറാഴ്ച രാവിലെ പാതിരമണ്ണയിൽ ഖബറടക്കി. മുബീനയുടെ മറ്റു മക്കൾ: ജിഫ്ന, മുഹമ്മദ് ജിനാൻ, മുഹമ്മദ് ജിഫ്വാൻ. ഷക്കീലയുടേത് ആദ്യ പ്രസവമായിരുന്നു.