മണ്ണാർക്കാട് ഹിൽവ്യൂ ടവറിൽ തീപിടുത്തം: 2 പേർ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്കേറ്റു


പാലക്കാട് മണ്ണാർക്കാട് നെല്ലിപുഴയിലെ ഹിൽവ്യൂ ടവറിലുണ്ടായ തീപ്പിടുത്തത്തിൽ രണ്ട് മരണം. മലപ്പുറം തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി വിളയൂർ സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്ബർ അലി, മണ്ണാർക്കാട് സ്വദേശി റിയാസ് എന്നിവരെ പരിക്കുകളോടെ മണ്ണാർകാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ മൂന്നേകാലോടെയായിരുന്നു അപകടം. നാല് നിലകളുള്ള ഹിൽവ്യൂ ടവറിലാണ് തീപ്പിടുത്തമുണ്ടായത്. താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്ന് കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ കുടുങ്ങിയ രണ്ട് പേരാണ് മരിച്ചത്. ഇരുവരെയും ഫയർ ഫോഴ്‌സ് പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഗ്നിശമന സേന യൂണിറ്റുകളിലെത്തി തീയണച്ചു.
അതേസമയം, ഫയർഫോഴ്‌സിനെതിരെ ഹോട്ടലുടമ രംഗത്തെത്തി. ഫയർഫോഴ്സ് എത്താൻ ഒന്നര മണിക്കൂർ വൈകി എന്ന് ഫായിദ ബഷീർ പറഞ്ഞു.
ഫയർഫോഴ്സിന്‍റെ ലാന്‍റ് ലൈൻ പ്രവർത്തനരഹിതമായിരുന്നു. പെരിന്തൽമണ്ണയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഫയർഫോഴ്‌സ് സമയത്ത് എത്തിയിരുന്നെങ്കിൽ ഇത്ര വലിയ അപകടം ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടേച്ചേര്‍ത്തു. മണ്ണാർകാട് നഗരസഭ ചെയർമാൻ കൂടിയാണ് ഹോട്ടലുടമയായ ഫായിദ ബഷീർ.