തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റില്‍ അഞ്ചോളം കടകളില്‍ മോഷണം.


തിരൂര്‍ ഗള്‍ഫ് മാര്‍ക്കറ്റിലെ അഞ്ചോളം കടകളിലാണ് മോഷണം നടന്നത്. മാര്‍ക്കറ്റിലെ കടകള്‍ തുറക്കാന്‍ എത്തിയവരാണ് പൂട്ട് പൊട്ടിച്ച് കവര്‍ച്ച നടത്തിയത് ആദ്യമായി അറിയുന്നത്. ഫിർദൗസ് ടെക്സ്റ്റൈൽസ്, കടവത്ത് സ്റ്റോർ, ബിസ്മി ഇലക്ട്രിക്കൽസ് എന്നീ കടകൾ കുത്തിത്തുറന്ന നിലയിലാണ്. മാസ്സ് ഇലക്ട്രിക്കൽസിൽ നിന്ന് ഒരു ലക്ഷം രൂപയോളം കവർന്നിട്ടുണ്ട്.
ലക്ഷങ്ങളുടെ സ്റ്റോക്കുള്ള കച്ചവട സ്ഥാപനങ്ങളുള്ള സ്ഥലമാണ് തിരൂര്‍ ഗള്‍ ഫ് മാര്‍ക്കറ്റ്. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിപണനത്തില്‍ കേരളത്തില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന നഗരം കൂടിയാണ് തിരൂര്‍. ഇത്തരമൊരു സ്ഥലത്ത് മോഷണം നടന്നത് വ്യാപാരികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് തിരൂര്‍പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സി.സി. ടി. വിയിൽ മോഷ്ട്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇവ പരിശോധിച്ച് പ്രതികളെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. മോഷണം നടന്ന സാഹചര്യത്തില്‍ ഗള്‍ഫ്മാര്‍ക്കറ്റ് മേഖലയില്‍ രാത്രികാല പോലീസ് പട്രോളിംഗ് വേണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.