വ്യോമപാത നിശ്ചലം; കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 44 വിമാന സർവീസുകൾ റദ്ദാക്കി, ഇന്ന് 6 സർവ്വീസുകൾ മാത്രം
കൊച്ചി: സുരക്ഷാ ആശങ്കകൾ നിലനിക്കുന്ന സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി. 44 വിമാന സർവീസുകളാണ് ഇത്തരത്തിൽ ദ്ദാക്കിയിരിക്കുന്നത്.
ഇന്ന് 6 സർവ്വീസുകൾ മാത്രമാണുള്ളതെന്നാണ് സിയാലിന്റെ വെബ്സൈറ്റിലെ നിന്നും ലഭിക്കുന്ന വിവരം. അമ്പതോളം വിമാന സർവീസ് ഉള്ളത്തിൽ 44 എണ്ണമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്നലെ രാത്രി തന്നെ സിയാലിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരുന്നു.
നെടുമ്പാശേരിയിലെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്നലെയും ഭൂരിഭാഗവും സർവീസുകളും മുടങ്ങിയിരുന്നു . 3 സർവീസുകൾ മാത്രമാണ് ഇന്നലെ നടത്തിയത്. ഗൾഫ് മേഖല കേന്ദ്രീകരിച്ചുള്ള 78 സർവീസുകൾ ഇന്നലെ മുടങ്ങി. ഗൾഫിലേക്ക് കൊച്ചിയിൽ നിന്ന് ഏറ്റവുമധികം സർവീസുകളുള്ളത് അബുദാബി, ദോഹ എന്നിവിടങ്ങളിലേക്കാണ്, 8 വീതം.
അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുനിന്നുള്ള 350 രാജ്യാന്തര വിമാനസർവീസുകൾ റദ്ദാക്കി. ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ നൂറിലേറെ വിദേശ സർവീസുകളാണു റദ്ദാക്കിയത്. ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന് അർധരാത്രി വരെ മരവിപ്പിച്ചെന്ന് എയർ ഇന്ത്യ അറിയിച്ചു. പശ്ചിമേഷ്യൻ വ്യോമമേഖല ഉപയോഗിക്കുന്ന സർവീസുകൾ ഇന്ന് അർധരാത്രി വരെ ഇൻഡിഗോയും നിർത്തി.
വരുംദിവസങ്ങളിലും സർവീസ് തടസ്സപ്പെട്ടാൽ ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കും. എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഗൾഫ് മേഖലയിലേക്കും തിരിച്ചും ഇന്നലെ വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അധികനിരക്കില്ലാതെ തീയതി മാറ്റാൻ അവസരമുണ്ട്. ഈ മാസം 5 വരെയുള്ള യാത്രകളുടെ ബുക്കിങ്ങിനാണ് ഈ സൗകര്യം. ടിക്കറ്റ് റദ്ദാക്കിയാൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യും
