പരപ്പനങ്ങാടിയിൽ ആൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ; കുടുങ്ങിയത് സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നുള്ള അന്വേഷണത്തിൽ
പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിമ്പിളിയം വലിയകുന്ന് സ്വദേശി പങ്ങനങ്ങാട്ടിൽ വീട്ടിൽ ഷൗക്കത്തലി (34) ആണ് പിടിയിലായത്.
കേസിൽ പരപ്പനങ്ങാടി മുതൽ രാമനാട്ടുകര വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പരപ്പനങ്ങാടി, തിരൂർ, രാമനാട്ടുകര, വളാഞ്ചേരി തുടങ്ങിയ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയുമാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞത്.
ഇയാളെ മുൻപ് കണ്ടതായി സൂചന ലഭിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.
തുടർന്നാണ് ചെട്ടിപ്പടിയിലെ കുപ്പിവളവിൽ വെച്ച് ഇയാളെ വലയിലാക്കിയത്. മേലാറ്റൂർ, പട്ടാമ്പി പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മൂന്നോളം സമാന കേസുകൾ നിലവിലുണ്ട്.
ഇയാൾ കൂടുതൽ കുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം. പരപ്പനങ്ങാടി പോലീസ് ഇൻസ്‌പെക്ടർ നവീൻ ഷാജിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്യാം, എ.എസ്.ഐ. റീന, എസ്.സി.പി.ഒമാരായ ജയേഷ്, പ്രഭീഷ്, സി.പി.ഒമാരായ സുഭാഷ്, പ്രാജോഷ്, രാഹുൽ, സച്ചിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
