കടന്നൽ കൂടിൽ അബദ്ധത്തിൽ ചവിട്ടി; എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു; നാലുപേരുടെ നില ഗുരുതരം; പലരും ആശുപത്രിയിൽ എത്തിയപ്പോഴേക്കും തളർന്നുവീണു..!
ജോലി ചെയ്യുന്നതിനിടെ കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. ചങ്ങരംകുളം മൂക്കുതല കൊളഞ്ചേരി പാടത്ത് ആണ് സംഭവം.
കൊളഞ്ചേരി ക്ഷേത്ര പരിസരത്ത് താമസിക്കുന്ന കദീമ (70), മാലതി (70), സുമ (42), കുഞ്ഞുമോൾ (70), സരോജിനി (65), തങ്കമണി (58), യശോദ (60), ശാരദ (59) എന്നിവർക്കാണ് കുത്തേറ്റത്.
നിലത്ത് കിടന്ന കടന്നൽ കൂടിൽ അറിയാതെ ചവിട്ടിയതോടെയാണ് കടന്നലുകൾ ഇളകി വന്ന് ആക്രമിച്ചത്. ആദ്യം കദീമയെയാണ് കടന്നലുകൾ പൊതിഞ്ഞത്. പ്രാണരക്ഷാർത്ഥം ഇവർ ഓടിയതോടെ കൂടെയുണ്ടായിരുന്ന മറ്റുള്ളവരെയും കടന്നൽ കൂട്ടം ആക്രമിക്കുകയായിരുന്നു.
തലയിലും മുഖത്തും ഗുരുതരമായി കുത്തേറ്റ പലരും ആശുപത്രിയിൽ എത്തിയപ്പോഴേക്കും തളർന്നുവീണു. ഇതിൽ കദീമ, മാലതി, സുമ, കുഞ്ഞുമോൾ എന്നിവരുടെ പരിക്ക് ഗൗരവതരമാണ്.
നാട്ടുകാർ ഉടൻ തന്നെ പരിക്കേറ്റവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും എത്തിച്ചു. നിലവിൽ ഇവർ വിദഗ്ധ ചികിത്സയിലാണ്.
എട്ടുപേരടങ്ങുന്ന സംഘം ഒരുമിച്ച് ജോലിക്ക് പോകുന്നതിനിടെയാണ് അപ്രതീക്ഷിതമായ ഈ അപകടമുണ്ടായത്. പ്രദേശത്ത് വനംവകുപ്പും കൃഷിവകുപ്പും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
