മലപ്പുറം, കരിപ്പൂർ വഴി പുതിയ റെയിൽപാത വരുന്നു, ; കേരളത്തിന്റെ യാത്രാ ദുരിതത്തിന് ‘ഹൈ സ്പീഡ്’ പരിഹാരം; തിരുവനന്തപുരം – കണ്ണൂർ വെറും 3.25 മണിക്കൂർ; ഓരോ 5 മിനിറ്റിലും ട്രെയിൻ..!
കേരളത്തിന്റെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമായി അതിവേഗ റെയിൽപാത പദ്ധതി യാഥാർത്ഥ്യമാകുന്നു. പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിനായുള്ള ഓഫിസ് അടുത്ത മാസം രണ്ടാം തീയതി പ്രവർത്തനം ആരംഭിക്കും.
ഒരു ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ബൃഹദ് പദ്ധതി വെറും നാല് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ട്രെയിനുകളാണ് ഈ പാതയിൽ സർവീസ് നടത്തുക.
ഇതോടെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് വെറും രണ്ടര മണിക്കൂർ കൊണ്ടും കണ്ണൂരിലേക്ക് മൂന്നേകാൽ മണിക്കൂർ കൊണ്ടും എത്താനാകും. ഓരോ അഞ്ച് മിനിറ്റിലും ട്രെയിൻ സർവീസ് ഉണ്ടാകുമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം.
എട്ട് കോച്ചുകളിലായി 560 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ്, ജനറൽ കോച്ചുകൾ എന്നിങ്ങനെ വ്യത്യസ്ത സൗകര്യങ്ങളും ട്രെയിനിൽ ലഭ്യമാകും.
ഭൂമി ഏറ്റെടുക്കൽ കുറയ്ക്കാനായി പദ്ധതിയുടെ 70 ശതമാനവും ഉയരപ്പാതയായും 20 ശതമാനം തുരങ്കങ്ങളിലൂടെയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ജനവാസ മേഖലകളെയും പരിസ്ഥിതിയെയും കാര്യമായി ബാധിക്കാതെയാകും നിർമ്മാണം.
നിലവിൽ റെയിൽവേ കണക്റ്റിവിറ്റി ഇല്ലാത്ത മലപ്പുറം, കൊട്ടാരക്കര തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ഈ പാതയുമായി ബന്ധിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 20 മുതൽ 25 കിലോമീറ്റർ പരിധിയിൽ സ്റ്റേഷനുകൾ ക്രമീകരിച്ചുകൊണ്ട് ആകെ 22 സ്റ്റേഷനുകളാണ് നിലവിൽ നിശ്ചയിച്ചിട്ടുള്ളത്.
♦️പ്രധാന സ്റ്റേഷനുകൾ:
തിരുവനന്തപുരം സെൻട്രൽ, എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം ബൈപ്പാസ്), ആലുവ, നെടുമ്പാശേരി, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം, കരിപ്പൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ.
