വിവരാവകാശ അപേക്ഷകളിൽ ഒഴികഴിവുകൾ പറഞ്ഞ് രക്ഷപ്പെടാനാവില്ല’; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടി; കമ്മിഷണർ..!
വിവരാവകാശ അപേക്ഷകളിൽ വിവരം നൽകാതിരിക്കുകയോ, വിവരം നൽകുന്നതിൽ കാലതാമസം വരുത്തുകയോ, തെറ്റായ വിവരം നൽകുകയോ ചെയ്യുന്നത് വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ വ്യക്തമാക്കി. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിവരാവകാശം പൊതുജനങ്ങൾക്ക് ലഭിച്ച ഏറ്റവും നല്ല നിയമമാണ്. വിവരം നൽകാതിരുന്നാലോ താമസിച്ചാലോ ഒഴികഴിവുകൾ പറഞ്ഞ് ഉദ്യോഗസ്ഥർക്ക് രക്ഷപ്പെടാനാവില്ല. വിവരാവകാശ അപേക്ഷയ്ക്ക് വെറും മറുപടി നൽകിയാൽ പോരെന്നും, ജനങ്ങൾ ആവശ്യപ്പെട്ട വിവരങ്ങൾ തന്നെ നൽകണമെന്നും കമ്മിഷണർ.
വിവരാവകാശ അപേക്ഷ ലഭിച്ചാൽ എത്രയും പെട്ടെന്നോ പരമാവധി 30 ദിവസത്തിനുള്ളിലോ വിവരം നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്.
ജനങ്ങൾ നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയാനാണ് വിവരാവകാശ അപേക്ഷകളിൽ അധികവും സമർപ്പിക്കുന്നത്. അത് പൗരന്റെ അവകാശമാണ്. വിവരാവകാശ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുന്നത് രേഖകൾ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കും.
ഓരോ ഓഫീസുകളിലെയും രേഖകൾ സൂചിക തയ്യാറാക്കിയും പട്ടിക തിരിച്ചും കൃത്യമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം നിയമം വകുപ്പ് നാല് പ്രകാരം ബന്ധപ്പെട്ട വകുപ്പ് മേധാവിയുടെയും പൊതു അധികാരിയുടെയും ഉത്തരവാദിത്തമാണെന്നും കമ്മീഷണർ.
