‘ഓപ്പറേഷൻ ഷവർമ’: ജില്ലയിൽ 31 സ്ഥാപനങ്ങൾക്ക് പിഴ ചുമത്താൻ ശുപാർശ; 2 എണ്ണം അടച്ചുപൂട്ടി..!


ഷവർമയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ ഷവർമ’ പരിശോധനയിൽ മലപ്പുറം ജില്ലയിലെ 31 സ്ഥാപനങ്ങൾക്ക് പിഴ ചുമത്താൻ ശുപാർശ നൽകി. 136 സ്ഥാപനങ്ങളിലാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹിയറിംഗിന് ശേഷം പിഴത്തുക തീരുമാനിക്കും. ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു.
കഴിഞ്ഞ ദിവസങ്ങളിലായിരുന്നു പരിശോധന. എല്ലാ സർക്കിളുകളിലും അഞ്ചു സ്ക്വാഡുകൾ വീതമാണ് വൈകുന്നേരം മൂന്ന് മുതൽ രാത്രി എട്ട് വരെ പരിശോധന നടത്തിയത്. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചത് ഉൾപ്പെടെയുള്ള ഷവർമ മാർഗനിർദേശങ്ങൾ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നേരത്തെ പുറത്തിറക്കിയിരുന്നു.
വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ തയ്യാറാക്കുന്നതും വിൽക്കുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്. കൂടാതെ, ഷവർമ തയ്യാറാക്കുന്ന സ്ഥലം, ഉപകരണങ്ങൾ, വ്യക്തിശുചിത്വം എന്നിവ സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.