തിരൂരങ്ങാടി സ്വദേശിയായ യുവാവ് കൊച്ചിയിൽ മെട്രോ പാലത്തിൽനിന്ന് റോഡിലേക്ക് ചാടി ആത്മഹത്യ ചെയ്തു


കൊച്ചി മെട്രോയുടെ എമര്‍ജന്‍സി വോക്ക് വേയില്‍ നിന്ന് ചാടിയ യുവാവ് മരണപ്പെട്ടു. തൃപ്പൂണിത്തുറ വടക്കേക്കോട്ടയ്ക്കും എസ്എന്‍ ജങ്ഷനുമിടയിലെ ട്രാക്കിന് മുകളിലെ വാക് വേയില്‍ നിന്നാണ് യുവാവ് തിരക്കേറിയ റോഡിലേക്ക് എടുത്തു ചാടിയത്.
തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി വീരാശ്ശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാർ 32(വയസ്സ്) ആണ് മരണപെട്ടത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
റോഡില്‍ വീണ നിസാറിന്റെ കൈ കാലുകള്‍ ഒടിഞ്ഞു. തലയ്ക്ക് സാരമായി പരിക്കേറ്റതായും പൊലീസ്. സംഭവത്തിന് പിന്നാലെ മെട്രോ സര്‍വീസുകള്‍ തടസ്സപ്പെട്ടു.
അതേസമയം, യുവാവ് ചാടാനുള്ള കാരണം വ്യക്തമല്ല. ഏറെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിട്ടും യുവാവ് മെട്രോ ട്രാക്കിലേക്ക് നടന്ന് കയറിയത് എങ്ങനെയാണെന്നും അറിവായിട്ടില്ല.
മെട്രോ സ്റ്റേഷൻ വഴി ട്രാക്കിലേക്ക് പ്രവേശിക്കുകയും മെട്രോ ട്രെയിൻ ഓടുന്ന ട്രാക്കിലൂടെ ഏറെദൂരം നടക്കുകയും ചെയ്തശേഷമാണ് താഴേക്ക് ചാടിയത്.
നിസാർ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട ഉടനെ തന്നെ നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി, ഇയാള്‍ താഴേക്ക് ചാടിയാല്‍ രക്ഷിക്കാനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം വിഫലമായി. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് നിസാർ ട്രാക്കിലേക്ക് കടന്നതിന് പിന്നാലെ ഇവിടുത്തെ വൈദ്യുതി ലൈനുകള്‍ ഓഫ് ചെയ്തിരുന്നു.