പരപ്പനങ്ങാടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കാറും കവർന്നസംഭവം; സംഘത്തിലെ പ്രധാനികളിൽ ഒരാൾകൂടി അറസ്റ്റിൽ.


പരപ്പനങ്ങാടി : കാർ തടഞ്ഞു നിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും കാറും കവർന്ന സംഘത്തിലെ പ്രധാനികളിൽ ഒരാൾ കൂടി അറസ്റ്റിൽ. അരിയല്ലൂർ മുതിയം ബീച്ചിലെ കിഴക്കൻറെപുരക്കൽ ഉമ്മർ അലി (30) യെയാണ് പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്.
മൂന്നുമാസം മുൻപ് ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. രാത്രി ഏഴുമണിയോടെ നാലഞ്ചുപേരടങ്ങുന്ന സംഘം താനൂർ ഒട്ടുംപുറം സ്വദേശിയായ സമീർ എന്ന യുവാവ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെ വലിച്ചിറക്കി യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. -പരപ്പനാട് വിഷൻ ന്യൂസ്-
വള്ളിക്കുന്നിലെ ബീച്ചിന് സമീപം കൊണ്ടുപോയി ഫുട്ബോൾ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയും കാറും പണമടങ്ങുന്ന പേഴ്സും ഒരുലക്ഷം രൂപ വിലയുള്ള ഐഫോണും കവറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട മൂന്ന് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തട്ടികൊണ്ടുപോകൽ , കൊലപാതകശ്രമം, മോചനദ്രവ്യം ആവശ്യപ്പെടൽ തുടങ്ങി ഗുരുതരമായ 10 ഓളം കേസിൽ പോലീസ് തേടുന്ന കൊടുംക്രിമിനലാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. -പരപ്പനാട് വിഷൻ ന്യൂസ്- ഇയാൾക്കെതിരെ കാപ്പ ചുമത്തിയതോടെ ഇയാൾ കോടതിയിൽ സ്വമേധയാ കീഴടങ്ങുകയായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു.
അടുത്ത ദിവസംതന്നെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും. സിഐ ക്ക് പുറമെ എസ് ഐ ബാബുരാജ്, സിപിഒ രാഹുൽ, ഡബ്ലിയു സിപിഒ സുവിത എന്നിവരും അന്വേഷണ സംഘത്തിലുണ്ണ്ടായിരുന്നു.