പരപ്പനങ്ങാടിയിൽ കാർ തടഞ്ഞു നിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ.


വള്ളിക്കുന്ന് : കാർ തടഞ്ഞു നിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും കാറും കവർന്ന സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. വള്ളിക്കുന്ന് അരിയല്ലൂർ മുതിയം ബീച്ചിലെ മാധവ് വീട്ടിൽ നിഷാദ് (25)നെയാണ് പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം പതിനാലിന് ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. രാത്രി ഏഴുമണിയോടെ നാലഞ്ചുപേരടങ്ങുന്ന സംഘം ഒട്ടുംപുറം സ്വദേശിയായ യുവാവ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെ വലിച്ചിറക്കി യുവാവിനെ തട്ടിക്കൊണ്ടുപോയി വള്ളിക്കുന്നിലെ ബീച്ചിന് സമീപം ഫുട്ബോൾ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിക്കുകയും, കാറും പണമടങ്ങുന്ന പേഴ്സും ഒരുലക്ഷം രൂപ വിലയുള്ള ഐഫോണും കവർന്ന കേസിലാണ് അറസ്റ്റ്.
കേസിൽ ഉൾപ്പെട്ട സഫീർ, സുൽഫിക്കർ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ മൂന്നാം പ്രതിയാണ് നിഷാദ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.