തായ്‌വാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു
തായ്‌വാനിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. കെട്ടിടങ്ങൾ തകര്‍ന്നുവീണിട്ടുണ്ട്. എന്നാൽ ആളപായം ഉണ്ടായതായി വിവരമില്ല. അതേസമയം സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. തായ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലുമാണ് സൂനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ജാപ്പനീസ് പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയായിരുന്നു ഭൂചലനം ഉണ്ടായത്. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംഭവത്തിൽ ആളപായവും നാശനഷ്ടവും പുറത്തുവന്നിട്ടില്ല.
1999ന് ശേഷം ഇത്ര വലിയൊരു ഭൂകമ്പം ആദ്യമാണെന്ന് തായ്‌വാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. 1999ല്‍ 7.6 തീവ്രതയുള്ള ഭൂകമ്പമാണ് അനുഭവപ്പെട്ടത്. 2400 പേര്‍ അന്ന് മരിച്ചിരുന്നു. 50000ത്തോളം കെട്ടിടങ്ങലാണ് തകര്‍ന്നത്.
