ഹജ് തീർഥാടകരുടെ മടക്കയാത്ര പൂർത്തിയായി; അവസാന ഹജ് വിമാനം ഇന്നലെ കരിപ്പൂരെത്തി

ഇന്നലെ കരിപ്പൂരിൽ മടങ്ങിയെത്തിയ അവസാന ഹജ്ജ് വിമാനത്തിലെ യാത്രക്കാരെ ഹജ്ജ് കമ്മിറ്റി അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചപ്പോൾ

കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ് കർമത്തിനായി പുറപ്പെട്ട തീർഥാടകരുടെ നാട്ടിലേക്കുള്ള മടക്കയാത്ര പൂർത്തിയായി. അവസാന മടക്കവിമാനം ഇന്നലെ പുലർച്ചെ ഒന്നരയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തി.
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി.മൊയ്തീൻകുട്ടി, ഡോ. ഐ.പി.അബ്ദുൽ സലാം, കെ.പി.സുലൈമാൻ ഹാജി, പി.ടി.അക്ബർ, എക്സിക്യൂട്ടീവ് ഓഫിസർ പി.എം.ഹമീദ്, അസൈൻ പുളിക്കൽ, പി.കെ.മുഹമ്മദ് ഷഫീഖ്, യു.മുഹമ്മദ് റഊഫ്, ഹജ്ജ് സെൽ അംഗങ്ങൾ, സന്നദ്ധ സേവകർ തുടങ്ങിയവർ തീർഥാടകരെ സ്വീകരിച്ചു
ജൂലൈ 13ന് ആണ് മടക്കയാത്ര ആരംഭിച്ചത്. 11,556 തീർഥാടകരാണ് ഇത്തവണ കോഴിക്കോട്, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വഴി ഹജ്ജിനു പുറപ്പെട്ടത്. ഇവരിൽ 11 252 പേർ കേരളത്തിൽനിന്നും 304 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും ഉള്ളവരായിരുന്നു. 10 പേർ സൗദിയിൽ മരിച്ചു.
3 വിമാനത്താവളങ്ങളിലുമായി 70 വിമാനങ്ങളാണ് സർവീസ് നടത്തിയത്. മികച്ച ക്രമീകരണങ്ങളാണ് വിമാനത്താവളത്തിലും മറ്റും എയർപോർട്ട് അതോറിറ്റിയും ഹജ്ജ് കമ്മിറ്റിയും ഏർപ്പെടുത്തിയതെന്ന് തിരിച്ചെത്തിയ തീർഥാടകർ പറഞ്ഞു.