മണിപ്പൂരില്‍ നഗ്‌നയാക്കി അപമാനിക്കപ്പെട്ടത് കാര്‍ഗില്‍ സൈനികന്റെ ഭാര്യ എന്ന് റിപ്പോർട്ട്
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നയാക്കി നടത്തി കൂട്ട മാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ ഇരയാക്കപ്പെട്ട ഒരു സ്ത്രീ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയാണെന്ന വിവരം പുറത്തുവന്നു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. പുറത്തുവന്ന വീഡിയോ പരിശോധിച്ചു കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് മണിപ്പൂര്‍ പോലീസ് അറിയിച്ചു. സ്ത്രീകള്‍ക്കെതിരെ സമാന ലൈംഗികാതിക്രമം ഉണ്ടായ നാലു സംഭവങ്ങള്‍ കൂടി ഉണ്ടെന്നാണു വിവരം.
കലാപത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്രമികള്‍ ഒരാളുടെ തല വെട്ടിയ ദൃശ്യങ്ങളാണ് കലാപത്തിന്റേതായി ഒടുവില്‍ പുറത്തുവന്നത്. ഇത് ജൂലൈ രണ്ടിന് ബിഷ്ണുപൂരില്‍ നടന്ന ആക്രമണത്തിന്റെ ഭാഗമാണെന്നാണ് സൂചന. സ്ത്രീകളെ നഗ്‌നരാക്കി നടത്തി പീഡിപ്പിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. രാജ്യത്ത് സ്ത്രീത്വം പരസ്യമായി അപമാനിക്കപ്പെട്ടതോടെ മണിപ്പൂര്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന വികാരം എന്‍ ഡി എയില്‍ ശക്തമായി. ചില എന്‍ ഡി എ സഖ്യകക്ഷികള്‍ ഈയാവശ്യം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ തത്കാലം തീരുമാനമില്ലെന്നാണ് ബി ജെ പി നിലപാട്. കലാപം അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് നേരത്തേയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ പിന്തുണക്കുന്ന നിലപാടാണ് ബി ജെ പി അന്നും കൈക്കൊണ്ടത്.
