വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു


പത്താം ക്ലാസ് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചു. തിരുവനന്തപുരം കാട്ടാക്കട ഒറ്റശേഖരമംഗലത്ത് വ്യാഴാഴ്ച വൈകുന്നേരം 6.30ഓടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. അഭിനവ് സുനിൽ (16) ആണ് മരിച്ചത്. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അഭിനവിന് തന്നെ എന്തോ കടിച്ചതായി സംശയം തോന്നി. ഉടൻ അച്ഛനോട് എന്തോ ജീവി കടിച്ചതായി പറയുകയും ഉടൻ തന്നെ സുനിലിന്റെ ഓട്ടോയിൽ സമീപത്തുള്ള ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.
തുടർന്ന് സ്ഥിതി വഷളായതോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു. ഈ സമയത്തിനുള്ളിൽ കുട്ടിയുടെ സ്ഥിതി കൂടുതൽ ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എലി കടിച്ചതാകാം എന്നാണ് വീട്ടുകാർ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന സംശയമുണ്ടായത്.
ഓട്ടോ ഡ്രൈവറായ സുനിലിന്റെ മകനായ അഭിനവ് സുനിൽ മുകുന്ദറ ലയോള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സംഭവമറിഞ്ഞ് നാട്ടുകാർ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയിലെ കവറിൽ നിന്നും പാമ്പിനെ കണ്ടെടുത്തു. വീട്ടിനുള്ളിൽ തടി ഉരുപ്പടികൾ നിറയെ അടുക്കി വെച്ചിട്ടുണ്ടായിരുന്നു.