ദേശീയപാത പൂക്കിപ്പറമ്പിൽ ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസ്സിന് തീ പിടിച്ചു.


തിരൂരങ്ങാടി: ദേശീയപാത പൂക്കിപറമ്പിൽ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
ബസ്സിന്റെ പിൻഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ തന്നെ ബസ് നിർത്തുകയായിരുന്നു.
ബസ്സിന്റെ പിൻഭാഗത്താണ് തീ പിടിച്ചത്. ബസ്സിന്റെ വലത് ഭാഗത്തെ വീൽ ബേറിങ്ങ് ചൂട് പിടിച്ച് ഫ്യൂസ് ഉരുകി കത്തിയതാണ് എന്നും, ലൈനർ തേയ്മാനം സംഭവിച്ച് ബ്രേക്ക് ജാമായി തീപിടിച്ചത് ആവാനും സാധ്യത ഉണ്ട് എന്നാണ് കരുതുന്നത്.
വിശദമായ പരിശോധന നടത്തിയാൽ മാത്രമേ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്ന് അധികൃതർ പറഞ്ഞു. ഉടൻ നാട്ടുകാരുടെയും, ആക്സിഡൻറ് റസ്ക്യും പ്രവർത്തകരുടെയും, സിവിൽ ഡിഫൻസ് ടീമിൻ്റെയും നേതൃത്വത്തിൽ തീ അണക്കുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 8 .15 നാണ് തീ പിടിച്ചത്. ബസ് കോഴിക്കോട് വളാഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്നു.
താനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയിരുന്നു. മലപ്പുറത്ത് നിന്നും തിരൂരിൽ നിന്നും ഫയർഫോഴ്സ് പുറപ്പെട്ടെങ്കിലും തീ അണച്ചതിനാൽ മടങ്ങി. 22 വർഷങ്ങൾക്ക് മുമ്പ് പൂക്കിപറമ്പ് ദുരന്തം നടന്ന അതേ സ്ഥലത്ത് വെച്ച് തന്നെയാണ് ഇപ്പോൾ കെഎസ്ആർടിസി ബസിന് തീപിടിച്ചത്.
ബസ്സിനകത്ത് തീ അണക്കുന്ന ഉപകരണങ്ങളോ, സുരക്ഷ ഒരുക്കേണ്ട യാതൊന്നും തന്നെ ബസ്സിനകത്തു ഉണ്ടായിരുന്നില്ല. തീ പിടിച്ചാൽ തീ കെടുത്തേണ്ട ഫയർ എക്സിബിഷൻ പോലും കെഎസ്ആർടിസി ബസ്സിന് അകത്ത് ഉണ്ടായിരുന്നില്ല.