പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ കാർ മോഷ്ടിച്ച് കടന്നു; മണിക്കൂറുകൾക്കുള്ളിൽ അപകടത്തിൽപെട്ടു; മോഷ്ടാവ് പിടിയിൽ
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്നും പട്ടാപ്പകല്‍ മോഷ്ടിച്ച് കടത്തിയ കാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അപകടത്തില്‍ പെട്ട് തകര്‍ന്നു. താമരശ്ശേരി കാരാടിയില്‍ നിന്നും കടത്തിക്കൊണ്ടുപോയ കാറാണ് കൊടുവള്ളി കളരാന്തിരിക്ക് സമീപം മതിലില്‍ ഇടിച്ച് തകര്‍ന്നത്. കാര്‍ മോഷ്ടിച്ചയാളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് താമരശ്ശേരി കാരാടിയില്‍ നിന്ന് KL 11 AV 7207 നമ്പര്‍ സ്വിഫ്റ്റ് കാര്‍ കടത്തിക്കൊണ്ടുപോയത്. കുടുക്കിലുമ്മാലം അരേറ്റുംചാല്‍ അഹമ്മദിന്റെ കാറാണ് ആളുകള്‍ നോക്കി നില്‍ക്കെ മോഷ്ടിച്ചു കൊണ്ടുപോയത്. കാര്‍ നിര്‍ത്തി താക്കോല്‍ എടുത്താതെയാണ് അഹമ്മദ് തൊട്ടടുത്ത കടയിലേക്ക് പോയത്. ഈ സമയത്താണ് മോഷ്ടാവ് കാറുമെടുത്ത് രക്ഷപ്പെട്ടത്.
അഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ പിന്തുടരാന്‍ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടാനായില്ല. തുടര്‍ന്ന് താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. ഇതു സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് വൈകിട്ട് മൂന്നരയോടെ കളരാന്തിരി പട്ടിണിക്കരയില്‍ കാര്‍ അപകടത്തില്‍ പെട്ടത്.
അമിത വേഗതയില്‍ ഓടിച്ചു വന്ന കാര്‍ നിരവധി വാഹനങ്ങളില്‍ ഇടിച്ച ശേഷമാണ് അപകടത്തില്‍പെട്ടത്. ഇതോടെ നാട്ടുകാര്‍ ഓടിയെത്തി മോഷ്ടാവിനെ തടഞ്ഞു വെക്കുകയായിരുന്നു. മതിലില്‍ ഇടിച്ച ശേഷം പിന്നോട്ട് നീങ്ങിയ കാറിന്റെ പിന്‍വശം ഓവുചാലില്‍ കുടങ്ങിപ്പോവുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയെ പിടികൂടാനായത്.
കളരാന്തിരി കാഞ്ഞിരോട് പാറ സലീമിനെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. താമരശ്ശേരി എസ് ഐ സനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പ്രതിയേയും കാറും കസ്റ്റഡിയിലെടുത്തു.
