ഹിജാബ്; സാംസ്കാരിക വൈവിധ്യം അംഗീകരിക്ക പ്പെടുമ്പോഴാണ് സ്വാതന്ത്ര്യം പൂർണമാകുക : എസ്.എസ്.എഫ്.
തിരൂരങ്ങാടി: എല്ലാ മതസ്ഥർക്കും അവരുടെ വേഷവും സംസ്കാരവും ചിട്ടയും പാലിച്ച് ജീവിക്കാൻ സ്വാതന്ത്ര്യമുള്ളൊരു രാജ്യത്ത് ദീർഘകാലം അവ അനുഭവിച്ച ഭൂതകാലമുളള ദേശത്ത് പൊടുന്നനെ പ്രശ്നമാകുമ്പോൾ അത് പ്രശ്നവത്കരിക്കപ്പെടുകയാണ് എന്നാണ് മനസ്സിലാക്കേണ്ടതെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരി പറഞ്ഞു.
ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എസ് എസ് എഫ് സംസ്ഥാന പ്രീ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാംസ്കാരിക വൈവിധ്യങ്ങളെ അംഗീകരിക്കുക എന്നതാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നത്. അപ്പോഴാണ് സ്വാതന്ത്ര്യം പൂർണമാകുക. ഇസ്ലാമിക സ്ത്രീകളുടെ വേഷവിധാനം എങ്ങനെയായിരിക്കണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ പറയുന്നുണ്ട്. വിശുദ്ധ ഖുർആനിലെ സൂറത്തുൽ അഹ്സാബിലെ 59 മത് സൂക്തം വിശ്വാസിനികളുടെ വേഷത്തിന്റെ അടിസ്ഥാന നിയമം പഠിപ്പിക്കുന്നവയാണ്. ഇസ് ലാമിൽ ഹിജാബ് സംസ്കാരം ഇല്ല എന്ന് പറയുന്നവർ മത വിഷയങ്ങളിൽ ആധികാരികമായി അറിവില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി എൻ ജാഫർ, ദേശീയ സെക്രട്ടറി എം അബ്ദുർറഹ്മാൻ,എ പി മുഹമ്മദ് അശ്ഹർ,സി കെ റാശിദ് ബുഖാരി എന്നിവർ സംസാരിച്ചു. റിപ്പോർട്ട് അവതരണം, പദ്ധതി അവലോകനം, ചർച്ച, എന്നിവക്ക് സംസ്ഥാന ഭാരവാഹികൾ നേതൃത്വം നൽകി.
