റോഡിലെ നിയമ ലംഘനങ്ങൾക്ക് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്; 131 കേസുകളിലായി 2,99,500 രുപ പിഴ ഈടാക്കി.


തിരൂരങ്ങാടി: ജില്ലയിൽ അപകടങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ അപകടങ്ങൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യംവെച്ച് ജില്ലയിലെ നിരത്തുകളിൽ കർശന പരിശോധനയും ബോധവൽക്കരണവുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ദേശീയ സംസ്ഥാന പാതകൾ കേന്ദ്രീകരിച്ചും, ഗ്രാമീണ മേഖലകൾ കേന്ദ്രീകരിച്ചുമാണ് പരിശോധന.
ജില്ലയിൽ ബൈക്ക് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഹെൽമറ്റ് പരിശോധന ഉൾപ്പെടെ കർശനമാക്കിയിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി നടന്ന പരിശോധനയിൽ ഹെൽമറ്റ് ധരിക്കാത്ത 39 പേർക്കെതിരെയും, ലൈസൻസ് ഉപയോഗിക്കാത്ത 17, ഇൻഷുറൻസില്ലാത്ത 23, കൂളിംഗ് ഫിലിം ഒട്ടിച്ച ആറ് വാഹനങ്ങൾക്കെതിരെ തുടങ്ങി 131 കേസുകളിലായി 2,99,500 രൂപ പിഴ ഈടാക്കി.
നിയമലംഘനങ്ങൾ വഴി അപകടങ്ങൾ സംഭവിച്ചാൽ ഉണ്ടാകുന്ന ദുരന്ത ഫലങ്ങളെ കുറിച്ചും ബോധവൽക്കരണ ക്ലാസും ഉദ്യോഗസ്ഥർ നൽകി. മലപ്പുറം ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. സുരേഷ്കുമാറിൻ്റെ നിർദ്ദേശപ്രകാരം എം.വി.ഐ സജി തോമസ്, എ.എം.വി ഐമാരായ ഷബീർ പക്കാടൻ, പി.കെ. മനോഹരൻ എന്നിവരുടെ നേതൃത്വത്തിൽ കൊളപ്പുറം, കക്കാട് കൊടിമരം, വെന്നിയൂർ, ചങ്കുവെട്ടി, മലപ്പുറം, ചെമ്മാട്, യൂണിവേഴ്സിറ്റി, കൊണ്ടോട്ടി, തിരൂർ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
വരും ദിവസങ്ങളിൽ കർശനപരിശോധന തുടരുമെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് ആർ ടി ഒ കെ കെ സുരേഷ് കുമാർ പറഞ്ഞു. ജില്ലയിൽ നിരത്തിലിറങ്ങുന്ന യുവാക്കളുടെ കാര്യത്തിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.