ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം അന്തരിച്ചു


അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയിൽ പതിനാറ് ഭാഷകളിലായി 40,000ത്തിലധികം ഗാനങ്ങൾ പാടിയ എസ്‌പിബി നിരവധി റെക്കോഡുകളും സ്വന്തമാക്കി. ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡാണ് അതിൽ പ്രധാനം.
ആന്ധ്രയിലെ നെല്ലൂരിൽ ഹരികഥാ കാലക്ഷേപ കലാകാരനായ എസ് പി സാംബമൂർത്തിയുടെയും ശകുന്തളമ്മയുടെയും മകനായി 1946 ജൂൺ നാലിന് ജനനം. എൻജിനീയറാകാൻ ആഗ്രഹിച്ച എസ് പി ബി യാദൃഛികമായാണ് സംഗീത ലോകത്തെത്തിയത്. എൻഞ്ചിനീയറിങ് പഠിക്കുന്ന കാലത്ത് പാട്ടു മത്സരത്തിൽ എസ് ജാനകിയുടെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ പ്രചോദനമാണ് സിനിമയിലേക്ക് വഴി തുറന്നത്.
ഗായകനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത് ശങ്കരാഭരണത്തിലെ പാട്ടുകളിലൂടെ. ആറു തവണ ദേശീയ പുരസ്‌കാരം തേടിയെത്തി. രാജ്യം 2011ൽ പത്മഭൂഷൻ നൽകി ആദരിച്ചു. മികച്ച അഭിനേതാവായും തിളങ്ങി. 72 സിനിമകളിൾ വേഷമിട്ടു.നൂറിലേറെ സിനിമകൾക്ക് ഡബ്ബ് ചെയ്‌തു. 46 സിനിമകൾക്ക് സംഗീത സംവിധാനവും നിർവഹിച്ചു.