ഫോണുകളിൽ അതീവ ജാഗ്രതാ സൈറൺ; മലപ്പുറം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്..!
പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് കനത്ത നാശനഷ്ടം വിതച്ചുകൊണ്ട് മഴ തുടരുന്നതിനിടെ പൊതുജനങ്ങളുടെ മൊബൈൽ ഫോണുകളിലേക്ക് കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളുടെ അടിയന്തര അപായ സന്ദേശം (എമർജൻസി അലർട്ട് സൈറൺ).
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് വടക്കൻ ജില്ലകളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്.
ഇതേത്തുടർന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണത്തോടെ ജനങ്ങൾക്ക് നേരിട്ട് ജാഗ്രതാ നിർദ്ദേശം കൈമാറിയത്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.
മുൻവർഷങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട്, മരങ്ങൾ കടപുഴകി വീഴൽ തുടങ്ങിയ മാരക അപകടസാധ്യതകൾ മുന്നിൽക്കണ്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ അതത് ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകി.
അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്രകൾ പൂർണ്ണമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നദികളിലെയും അണക്കെട്ടുകളിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളിൽ ഇറങ്ങുന്നതിനും കർശന നിയന്ത്രണമുണ്ട്.
