കോഴി വില കൂടുന്നു.; കച്ചവടം കുത്തനെ കുറഞ്ഞു; സാധാരണക്കാരന്റെ അടുക്കള ബജറ്റ് താളം തെറ്റുന്നു..!
സംസ്ഥാനത്ത് കോഴിയിറച്ചി വില നിയന്ത്രണമില്ലാതെ കുതിച്ചുയരുന്നു. ഇന്നലത്തെ കണക്കനുസരിച്ച് ഒരു കിലോ കോഴിയിറച്ചിക്ക് 240 രൂപ മുതലാണ് വിപണിയിലെ വില.
കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന ഈ കുത്തനെയുള്ള വിലവർധനവ് സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവും അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിവരവ് പരിമിതപ്പെട്ടതുമാണ് വില കൂടാൻ കാരണമായി പറയുന്നത്. എന്നാൽ, ഇതിന് പിന്നിൽ ഇതരസംസ്ഥാന ലോബികളുടെ ഇടപെടലുണ്ടെന്ന ആരോപണവും ശക്തമാണ്.
വില വർധനവ് മൂലം വിപണിയിൽ ആവശ്യക്കാർ കുറഞ്ഞതോടെ കച്ചവടം നാലിലൊന്നായി ചുരുങ്ങിയെന്ന് ചില്ലറ വ്യാപാരികൾ പരാതിപ്പെടുന്നു. കോഴി വില ഉയർന്നതോടെ ഹോട്ടലുകളിലും കോഴിയിറച്ചി വിഭവങ്ങൾക്ക് വില വർധിച്ചിട്ടുണ്ട്.
റംസാൻ മാസം അടുത്തിരിക്കെ വിലയിൽ വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. സാധാരണയായി വില കൂടിയാലും ഒരാഴ്ചയ്ക്കകം കുറയാറുള്ള പതിവ് തെറ്റിച്ചാണ് ഇത്തവണ മൂന്നാഴ്ചയായി വില ഉയർന്ന നിലയിൽ തുടരുന്നത്.
വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച് വിലക്കയറ്റം തടയണമെന്നും ആവശ്യമുയരുന്നുണ്ട്.
