ടാപ്പിംഗിനിടെ കുടിക്കാൻ ഫ്ലാസ്കില്‍ കൊണ്ടുപോയ കട്ടൻ ചായക്ക് രുചി വിത്യാസം; കുപ്പി മാറ്റിയിട്ടും അതേ രുചി; പകവീട്ടാൻ വിഷം കലര്‍ത്തിയ കൂട്ടുകാരൻ അറസ്റ്റില്‍..!


വ്യക്തി വൈരാഗ്യം കൊണ്ട് കൂട്ടുകാരനെ കൊല്ലാൻ കട്ടൻ ചായയില്‍ വിഷം കലർത്തിയ യുവാവ് അറസ്റ്റിലായി. വണ്ടൂർ കളപ്പാട്ടുകുന്ന് സ്വദേശി അജയ് ആണ് പിടിയിലായത്. വണ്ടൂർ കാരാട് വടക്കുംപാടം സ്വദേശി കുറുമ്പൊയില്‍ ചെണ്ണെൻ വീട്ടില്‍ സുന്ദരനെയാണ് ഇയാള്‍ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചത്.
ടാപ്പിംഗ് തൊഴിലാളിയാണ് സുന്ദരൻ. അജയ് യുവാവിനെ കൊല്ലാൻ ശ്രമിച്ചതിന്‍റെ കാരണം കേട്ട് പൊലീസ് അമ്പരന്നു. മുമ്പ് ഇരുവരും തമ്മില്‍ നിസാര വഴക്കുണ്ടായപ്പോള്‍ തോന്നിയ എതിർപ്പാണ് വൈരാഗ്യമായി മാറിയത്.
ദിവസവും പുലർച്ചക്ക് ജോലിക്കായി പോകുമ്പോള്‍ സുന്ദരൻ കുടിക്കുന്നതിനായി കട്ടൻചായ ഫ്ലാസ്കില്‍ കൊണ്ടുപോകുമായിരുന്നു. ഓഗസ്റ്റ് പത്തിന് പതിവുപോലെ ജോലിക്ക് പോയപ്പോള്‍ കട്ടൻചായ ഫ്ലാസ്‌കില്‍ നിറച്ച് തന്‍റെ ബൈക്കില്‍ വച്ചു. ജോലിക്കിടെ കുടിച്ചപ്പോള്‍ രുചിവ്യത്യാസം തോന്നിയിരുന്നു.
ചായയില്‍ മറ്റെന്തോ കലർന്നതോ അതോ ഫ്ലാസ്കില്‍ നിന്നുള്ള രുചി വ്യത്യാസമാണോയെന്ന സംശയം തോന്നിയതോടെ അടുത്ത ദിവസം മുതല്‍ പ്ലാസ്റ്റിക് കുപ്പിയില്‍ ചായ കൊണ്ടുപോകാന് തുടങ്ങി.
ഓഗസ്റ്റ് 14ന് ചായ കുടിച്ചപ്പോള്‍ രുചി വ്യത്യാസം തോന്നി. ഗ്ലാസിലൊഴിച്ച് പരിശോധിച്ചപ്പോള്‍ നിറവ്യത്യാസവും കണ്ടെത്തി. ഇതോടെയാണ് പൊലീസില്‍ പരാതി നല്‌കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കട്ടൻ ചായയില്‍ വിഷം കലർത്തിയിരുന്നതായും, അജയ് ആണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയത്.
കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ്.