സ്വാതന്ത്ര്യദിനാഘോഷ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; പ്ലാസ്റ്റിക് പതാകകൾക്ക് വിലക്ക്; പതാക നിയമം കർശനമായി പാലിക്കണം..!


78-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് പുറത്തിറക്കിയ സർക്കുലർ അനുസരിച്ച്, എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ ആഘോഷങ്ങളിൽ നിർബന്ധമായും പങ്കെടുക്കണം.
പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾക്ക് സംസ്ഥാനത്ത് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിന്റെ പ്രധാന ചടങ്ങുകൾ തിരുവനന്തപുരത്താണ് നടക്കുക. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയർത്തും.
ജില്ലാ ആസ്ഥാനങ്ങളിൽ സംസ്ഥാന മന്ത്രിസഭാംഗങ്ങൾ രാവിലെ 9 മണിക്കോ അതിനുശേഷമോ പതാക ഉയർത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവികൾ രാവിലെ 9 മണിക്ക് ശേഷം പതാക ഉയർത്തണം.
ദേശീയ പതാക ഉയർത്തുമ്പോൾ 2002-ലെ പതാക നിയമം കർശനമായി പാലിക്കണമെന്നും, ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ പാലിക്കണം. പ്ലാസ്റ്റിക് പതാകകളുടെ നിർമ്മാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ പൂർണമായും നിരോധിച്ചിട്ടുണ്ട്. എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സർക്കാർ ഉത്തരവിട്ടു.