കേരളം വീണ്ടും കൊവിഡ് ഭീതിയിൽ: ഇന്നലെ നാല് മരണം; 302 പേർ കോവിഡ് ബാധിതർ
1 min read

സംസ്ഥാനം വീണ്ടും കൊവിഡ് 19 ഭീതിയിൽ. ഇന്നലെ മാത്രം നാലു പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നലെ 302 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തിൽ നിലവിൽ 1523 കൊവിഡ് ആക്റ്റീവ് കേസുകളുണ്ട്. രാജ്യത്ത് ഈ മാസം ഇതുവരെ 15 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ ഒമ്പത് മരണവും കേരളത്തിലാണ്. ഇന്ത്യയിൽ നിലവിൽ 1701 ആക്റ്റീവ് കൊവിഡ് കേസുകളുണ്ട്.
കേരളത്തിലെ 1523 കൊവിഡ് പോസിറ്റീവ് എന്നത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രതിദിനം 700 മുതൽ 1,000 വരെ കൊവിഡ് പരിശോധനകൾ നടത്തുമ്പോൾ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന പരിശോധനാ നിരക്ക് റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനവും കേരളമാണ്.
കോവിഡ് ബാധയെത്തുടർന്ന് പാനൂരിലെ മൊയിലോത്ത് പാലക്കണ്ടി അബ്ദുല്ല (83) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഇതിനെത്തുടർന്ന് പാനൂർ മുനിസിപ്പാലിറ്റി രോഗം പടരാതിരിക്കാൻ മുൻകരുതൽ എടുക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചു.
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കുകയും പൊതുയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തിനിടെ വടക്കൻ ജില്ലകളിൽ കൊവിഡ് ബാധിച്ച് നടക്കുന്ന രണ്ടാമത്തെ മരണമാണിത്.
നേരത്തെ കുന്നുമ്മൽ പഞ്ചായത്തിലെ കുണ്ടുകടവിലെ കളിയാട്ട് പറമ്പത്ത് കുമാരൻ (77) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്‌കാര ചടങ്ങുകൾ അതാത് സ്ഥലങ്ങളിൽ നടന്നത്.
ഇതിനിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് വകഭേദമായ JN1ൽ ആശങ്ക വേണ്ടായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഉപവകഭേദം ആണെന്നും ആശങ്കവേണ്ടെന്നും വീണാ ജോർജ്ജ് വ്യക്തമാക്കി. പരിശോധന കർശനമാക്കിയെന്നും പ്രായമായവരും മറ്റ് സുഖങ്ങൾ ഉള്ളവരും കരുതൽ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.