താനൂർ ബോട്ടപകടം; 21 അംഗസംഘത്തിന്റെ പഴുതടച്ചുള്ള അന്വേഷണം കുറ്റപത്രം സമർപ്പിക്കൽ വേഗത്തിലാക്കി


22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടം ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ 21 അംഗ സംഘമാണ് അന്വേഷിച്ചത്. സിഐമാരായ ജീവൻ ജോർജ്, കെ.ജെ. ജിനേഷ്, അബ്ബാസ് അലി, എം.ജെ.ജിജോ, സുരേഷ് നായർ, എസ്എമൊരായ പി.ജെ ഫ്രാൻസിസ് സീനിയർ സിപിഒമാരായ പ്രകാശൻ, സലേഷ്, ഷൈജേഷ്, അഖിൽ രാജ് ശശിധരൻ, രാജേഷ്, നിഷ, എഎസ്ഐ സജിനി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് റെക്കോർഡ് വേഗത്തിൽ അന്വേഷണം പൂർത്തീകരിച്ചത്.
ആദ്യം ബോട്ട് ഉടമയിലേക്കും ജീവനക്കാരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് മുഴുവൻ പ്രതികളെയും ദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. തൊട്ടുപിന്നാലെ ബോട്ട് റജിസ്ട്രേഷനുമായി ബന്ധപ്പെട്ടുള്ള വകുപ്പ് തല വീഴ്ചകളിലേക്കു കടന്നു. മാരിടൈം ബോർഡ് ഓഫിസുകളിൽ കയറി ഇതു സംബന്ധിച്ച മുഴുവൻ ഫയലുകളും കസ്റ്റഡിയിലെടുത്തു. കുറ്റക്കാരെന്ന് പൊലീസ് കണ്ടെത്തിയ 2 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയിലാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.
പൊലീസ് കണ്ടെത്തിയ വീഴ്ചകൾ
• മീൻപിടിത്ത ബോട്ട് രൂപമാറ്റം നടത്തി ഉല്ലാസ ബോട്ടാക്കി
• അംഗീകാരമില്ലാത്ത യാർഡിൽ ബോട്ട് നിർമിച്ചു രേഖകളിൽ കാണിച്ചത്
• മറ്റൊരു യാർഡിന്റെ സർട്ടിഫിക്കറ്റ് മീൻപിടിത്ത ബോട്ടാണെന്നറിഞ്ഞിട്ടും വകുപ്പ് ഉദ്യോഗസ്ഥർ അക്കാര്യം മറച്ചു വച്ചു.
• ബോട്ടിന്റെ രൂപരേഖയിലില്ലാത്ത കോണി ബോട്ടിൽ പണിത് വച്ചിട്ടും അത്
നീക്കം ചെയ്യാൻ നിർദേശിച്ചില്ല.
• മുകളിൽ ആളുകൾ കയറാൻ പാടില്ലാത്ത ബോട്ടിന് മുകളിലേക്ക് കയറാൻ സാഹചര്യമൊരുക്കി. ഇത് പ്രധാന അപകട കാരണമായി.
ബോട്ടിൽ കയറാവുന്നതിലും ഇരട്ടി ആളുകൾ കയറി.
• ബോട്ടിന് റജിസ്ട്രേഷൻ പൂർത്തിയാക്കിയില്ല. അതിനു മുൻപ് തന്നെ ഫയൽ
നമ്പർ ഉടമയ്ക്ക് നൽകി
• സ്രാങ്കിനും ലാസ്കറിനും ലൈസൻസില്ല