തക്കാളിക്ക് പിന്നാലെ ഇഞ്ചി വിലയും കുതിക്കുന്നു; കിലോക്ക് 300 രൂപ
ഡൽഹി: തക്കാളിയുടെ വിലക്കയറ്റം താങ്ങാനാകാതെ സാധാരണക്കാർ വലയുമ്പോൾ അതിനു പിന്നാലെ ഇഞ്ചി വിലയും കുതിച്ചുകൊണ്ടിരിക്കുകയാണ്. ചില്ലറ വിപണിയിൽ ഇഞ്ചിയുടെ വില എക്കാലത്തെയും ഉയർന്ന നിരക്കായ 250 മുതൽ 300 രൂപ വരെ എത്തി.മൺസൂൺ കാലത്തെ മഴക്കുറവ് ഇഞ്ചി ഉൽപാദനത്തെ ബാധിച്ചു. ഇതാണ് വിലക്കയറ്റത്തിന് കാരണം.
കേരളം, മഹാരാഷ്ട്ര, കർണാടകയിലെ ശിവമോഗ എന്നിവിടങ്ങളിൽ നിന്നാണ് തങ്ങൾ ഇഞ്ചി സംഭരിക്കുന്നതെന്ന് രവിവാർ പേട്ടിലെ വ്യാപാരി അമർ കുഗജി പറഞ്ഞു. കഴിഞ്ഞയാഴ്ച വില കിലോയ്ക്ക് 200 രൂപയായിരുന്നു. എല്ലാ വർഷവും ഈ സമയത്ത് ഇത് പതിവാണ്. എന്നാൽ ഒരാഴ്ചയിലേറെയായി പെട്ടെന്നുള്ള വിലക്കയറ്റത്തിനാണ് വിപണി സാക്ഷ്യം വഹിക്കുന്നതെന്ന് അമർ കൂട്ടിച്ചേർത്തു.
“ഞങ്ങൾ എന്റെ പിതാവിന്റെ കാലം മുതൽ 40 വർഷത്തിലേറെയായി ഇഞ്ചിയും വെളുത്തുള്ളിയും കച്ചവടം ചെയ്യുന്നു. ഹിമാചൽ പ്രദേശിൽ നിന്ന് നമുക്ക് ഇഞ്ചി ലഭിക്കുന്നു, വില കിലോയ്ക്ക് 50 മുതൽ 100 രൂപ വരെയായിരുന്നു, ചിലപ്പോൾ കിലോയ്ക്ക് 150 രൂപയാകാറുണ്ട്. ഈ വർഷം വലിയവിലക്കയറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് “വ്യാപാരിയായ ഫായിസ് അട്ടാർ പറഞ്ഞു.കോവിഡ് മഹാമാരിയുടെ കാലം മുതൽ ആളുകൾ മരുന്നുകളും മറ്റും തയ്യാറാക്കാനായി കൂടുതൽ അളവിൽ ഇഞ്ചി ഉപയോഗിക്കുന്നുണ്ട്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾക്കും ഇത് നിർബന്ധമാണ്.ഇതൊക്കെയാകാം വിലക്കയറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.
വില പൊള്ളുന്നുണ്ടെങ്കിലും ഇഞ്ചി ഒഴിവാക്കാൻ സാധിക്കില്ലെന്ന് ഒരു ഉപഭോക്താവ് ഡെക്കാൺ ഹെറാൾഡിനോട് പറഞ്ഞു. “ഞങ്ങൾ ഉണ്ടാക്കുന്ന ഒട്ടുമിക്ക ഇനങ്ങൾക്കും ഞങ്ങൾ ഇഞ്ചി ഉപയോഗിക്കുന്നു. പച്ചക്കറികളുടെ വില ഇതിനകം തന്നെ വർദ്ധിച്ചു, ഇപ്പോൾ ഇഞ്ചി വില ഇരട്ടിയായി. ഈ പ്രവണത തുടർന്നാൽ നിരക്കുകൾ വർധിപ്പിക്കാൻ ഞങ്ങൾ നിർബന്ധിതരാകും” ഹോട്ടലുടമയായ ദുർഗപ്പ നായിക് പറഞ്ഞു.
