NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചു; ആന്തരാവയവങ്ങള്‍ ദ്രവിച്ച് യുവാവ് മരിച്ചു; ദുരൂഹത

പാറശ്ശാലയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷാരോണ്‍ മരിച്ചത്. പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചതാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്.

ഷാരോണ്‍ കാരക്കോണം സ്വദേശിനിയുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് വീട്ടുകാര്‍ വിവാഹ ആലോചന കൊണ്ടുവന്നതോടെ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായി. റെക്കോര്‍ഡ് ബുക്കുകള്‍ ഉള്‍പ്പെടെ എഴുതി ഈ പെണ്‍കുട്ടി ഷാരോണ്‍ രാജിനെ സഹായിക്കുക പതിവായിരുന്നു. കഴിഞ്ഞ പതിനേഴാം തീയതി പെണ്‍കുട്ടിയുടെ നിര്‍ദ്ദേശപ്രകാരം ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം പെണ്‍കുട്ടിയുടെ വീട്ടില്‍ റെക്കോര്‍ഡ് ബുക്കുകള്‍ വാങ്ങാന്‍ പോയിരുന്നു. ഇതിനിടെ കഷായം പോലെയൊരു ദ്രാവകവും, ജ്യൂസും ചേര്‍ത്ത് പെണ്‍കുട്ടി ഷാരോണിന് കുടിക്കാന്‍ നല്‍കിയിരുന്നു. സുഹൃത്ത് റെജിന്‍ വീട്ടില്‍ കയറിയിരുന്നില്ല. റെജിനെ പുറത്ത് നിറുത്തി ഷാരോണ്‍ തനിച്ചാണ് വീടിന് ഉള്ളില്‍ പോയത്.

കുറച്ച് കഴിഞ്ഞ് വീടിന് പുറത്ത് വന്ന ഷാരോണ്‍ പെണ്‍കുട്ടി നല്‍കിയ പാനീയം കുടിച്ച ഉടന്‍ ഛര്‍ദ്ദില്‍ അനുഭവപ്പെട്ടതായി റെജിനോട് പറഞ്ഞു. തന്നെ വേഗം വീട്ടില്‍ എത്തിക്കാനും റെജിനോട് ആവശ്യപ്പെട്ടു. അവശനായ ഷാരോണ്‍ രാജിനെ വാഹനത്തില്‍ കയറ്റി റെജിന്‍ മുര്യങ്കരയിലെ വീട്ടില്‍ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം ഷാരോണിന്റെ അമ്മ വീട്ടില്‍ എത്തിയപ്പോള്‍ ഷാരോണ്‍ രാജ്, ഛര്‍ദിച്ച് അവശനിലയില്‍ ആയിരുന്നു.

തുടര്‍ന്ന് പാറശാല ജനറല്‍ ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയതായും ബന്ധുക്കള്‍ പറഞ്ഞു. ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ തകരാറിലായ ഷാരോണിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

14-ാം തിയതിയാണ് ഷാരോണ്‍ പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിക്കുന്നത്. 25-ാം തിയതിയോടെ മരണത്തിന് കീഴടങ്ങി. കളയിക്കാവിള മെതുകമ്മല്‍ സ്വദേശിയായ അശ്വിന്‍ എന്ന പതിനൊന്നുകാരന്റെ മരണവും സമാന സാഹചര്യത്തിലാണെന്നത് സംഭവത്തില്‍ ദൂരൂഹത വര്‍ദ്ധിപ്പിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!