പരപ്പനങ്ങാടി കോടതി സമുച്ചയ നിർമ്മാണം ഉടൻ : എം.എൽ.എ.യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു.
പരപ്പനങ്ങാടി : 25 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പരപ്പനങ്ങാടി കോടതി സമുച്ചയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ.യുടെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി.
പൊതുമരാമത്ത് വകുപ്പിലെ ബന്ധപ്പെട്ട എൻജിനീയർമാരോടൊപ്പം സ്ഥലം സന്ദർശിച്ചു കൊണ്ടാണ് നിർമ്മാണത്തിലെ സാങ്കേതിക വശങ്ങൾ ചർച്ച ചെയ്തത്. പരപ്പനങ്ങാടി കോടതിയിലെ മുനിസിഫും, മജിസ്ട്രേറ്റും, ബാർ അസോസിയേഷനിലെ അഭിഭാഷകരും യോഗത്തിൽ പങ്കെടുത്തു. പ്രകൃതിക്ക് ദോഷംവരാത്ത രൂപത്തിൽ രൂപകല്പന നടത്തി കോടതിയുടെ എല്ലാ ആവശ്യങ്ങളും പരിഹരിക്കുന്ന രൂപത്തിലാണ് കോടതി സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്.
ഇത് സംബന്ധിച്ച നടപടികളെല്ലാം അവസാനഘട്ടത്തിൽ ആയിരുന്നെങ്കിലും ഭരണാനുമതി ലഭിക്കാതെ വന്നതോടെ കെ.പി.എ. മജീദ് എം.എൽ.എ. പ്രവൃത്തി
അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഈ പ്രവൃത്തിയുടെ നിർമ്മാണം ആരംഭിക്കാനുള്ള വഴിയൊരുങ്ങിയത്.
ജില്ലയിൽ ഏറ്റവും കൂടുതൽ സ്ഥലസൗകര്യങ്ങളുള്ള കോടതിയാണ് പരപ്പനങ്ങാടിയിലുള്ളത്. ഒ. ചന്തുമേനോൻ ‘ഇന്ദുലേഖ’ നോവൽ രചിച്ചത് ഇവിടെ മുൻഷിഫായിരിക്കുന്ന സമയത്തായിരുന്നു. പ്രകൃതി സൗഹൃദ അന്തരീക്ഷം കൂടിയാണ് ഈ കോടതിക്കുള്ളത്.
പരപ്പനങ്ങാടി ബാർ അസോസിയേഷൻ പ്രസി. അഡ്വ. വനജ വള്ളിയിൽ, പരപ്പനങ്ങാടി മുൻസിഫ് ഇ.എൻ. ഹരിദാസൻ, ജുഡീഷ്യൽ മജിസ്ട്രറ്റ് എം. വിപിൽദാസ്, അഭിഭാഷകരായ അഡ്വ. ഒ.മോഹൻദാസ്, പി.എൻ. വാസുദേവൻ, കുഞ്ഞാലികുട്ടി കടകുളത്ത്, ടി.കുഞ്ഞമ്മദ്, പി.പി ഹാരിഫ്, കെ.പി. സൈതലവി, കെ.ടി. ബാലകൃഷണൻ, കെ.കെ സുനിൽ കുമാർ, ഒ. ക്രിപാലിനി, കെ.കെ. സൈതലവി, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിലെ വിവിധ ഉദ്യോഗസ്ഥർ പങ്കെടുത്തു.
