NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിരോധനത്തിൽ തീരില്ല; പോപ്പുലർ ഫ്രണ്ടിനെതിരെ തുടർ നടപടികളുമായി കേന്ദ്ര സർക്കാർ

പോപ്പുലർ ഫ്രണ്ടിനെതിരെ നിരോധനത്തിന് പിന്നാലെ കടുത്ത തുടർ നടപടികളുമായി കേന്ദ്ര സർക്കാർ. പിഎഫ്ഐയുടെ എല്ലാ സോഷ്യൽ മീഡിയാ ഹാൻഡിലുകളും ഉടൻ മരവിപ്പിക്കും. ഇതിനായുള്ള നടപടികളെടുക്കാൻ കേന്ദ്ര അഭ്യന്തര മന്ത്രാലയം ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് നിർദേശം നൽകി. പിഎഫ്ഐയുടെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാൻ ബാങ്കുകൾക്കും നിർദേശം നൽകി. പിഎഫ്ഐയുടെ സ്വത്തുവകകൾ പിടിച്ചെടുത്തു പൂട്ടി മുദ്രവച്ച് കണ്ടുകെട്ടാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.

പിഎഫ്ഐയിൽ നിന്നും വേർപിരിഞ്ഞുവെന്ന് അംഗങ്ങൾ പ്രഖ്യാപിക്കേണ്ടി വരും. ഇല്ലാത്ത പക്ഷം നിരോധിത സംഘടനയിൽ തുടർന്നതിന്റെ പേരിൽ രണ്ട് വർഷം തടവും പിഴയും അനുഭവിക്കേണ്ടി വരുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു. ആഭ്യന്തര വകുപ്പിന്റെ വിജ്ഞാപനം പരസ്യപ്പെടുത്താൻ നിയമ നിർവ്വഹണ ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പിഎഫ്ഐ ഓഫീസുകളിൽ പ്രാദേശിക പോലീസ് നോട്ടിഫിക്കേഷൻ ഒട്ടിക്കുകയും അതിന്റെ പകർപ്പുകൾ പ്രധാന ഭാരവാഹികൾക്ക് അയക്കുകയും ഉത്തരവിന്റെ ഉള്ളടക്കം ഉച്ചഭാഷിണിയിലൂടെ വായിക്കുകയും ചെയ്യും.

യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. യുഎപിഎ നിയമപ്രകാരം ഒരു സംഘടനയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചാൽ 15 ദിവസത്തെ സമയമാണ് അനുവദിക്കുക. ഈ സമയത്തിനുള്ളിൽ പിഎഫ്‌ഐയും അതിന്റെ അനുബന്ധ സംഘടനകളും രേഖകളെല്ലാം പോലീസിനെ അറിയിക്കുകയും അവർക്ക് കൈമാറുകയും വേണം.

പിഎഫ്‌ഐയെ നിരോധിച്ചതിന് ശേഷം സംഘടനയിൽ നിന്ന് പുറത്തുപോകാൻ അതിലെ അംഗങ്ങൾക്ക് മതിയായ സമയം നൽകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ അറിയിക്കുന്നത്. എന്നാൽ അംഗങ്ങളിൽ നിന്ന് എന്തെങ്കിലും കുറ്റകരമായ രേഖകൾ കണ്ടെത്തിയാൽ ആ വ്യക്തിക്കെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

യുഎപിഎ പ്രകാരം പിഎഫ്ഐയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന അംഗങ്ങൾ പണമോ സെക്യൂരിറ്റികളോ ക്രെഡിറ്റുകളോ ഉപയോഗിച്ച് ഏതെങ്കിലും വിധത്തിൽ പണമടയ്ക്കുകയോ വിതരണം ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ മറ്റെന്തെങ്കിലും ഇടപാട് നടത്തുകയോ ചെയ്യുന്നത് തടയും.

റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!