രാഹുൽ ഗാന്ധി ഇഡിയ്ക്ക് മുന്നിലേക്ക്; നേതാക്കൾ അനുഗമിക്കും; നടക്കാൻ പൊലീസ് അനുമതി നിഷേധിച്ചു
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ (national herald case) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) മുന്നിൽ ഹാജരാകും. രാവിലെ പതിനൊന്ന് മണിക്കാകും രാഹുല്‍ ഡൽഹിയിലെ ഇ ഡി ഓഫിസിൽ എത്തുക. അതിനിടെ രാഷ്ട്രീയമായ വേട്ടയാടല്‍ എന്ന ആരോപണമുയര്‍ത്തി ഇ ഡിക്കെതിരെ രാജ്യവ്യാപക പ്രതിഷേധമുയർത്തി കോൺഗ്രസ് നേതാക്കളും ഇഡി ഓഫീസ് വരെ രാഹുൽഗാന്ധിയെ അണിനിരക്കും. രാജ്യത്തെ എല്ലാ ഇഡി ഓഫിസുകൾക്കു മുൻപിലും പ്രതിഷേധങ്ങൾ അരങ്ങേറും.
എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ഇ ഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്. രാജസ്ഥാന്, ഛത്തീസ്ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എം പിമാര്‍ തുടങ്ങിയവര്‍ ഡൽഹി പ്രതിഷേധത്തില്‍ അണിനിരക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ റാലിക്ക് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ഡൽഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
കേരളത്തിൽ കോഴിക്കോടും എറണാകുളത്തും ഇ ഡി ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധം നടക്കും. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന പ്രതികാര രാഷ്ട്രീയത്തെ ശക്തമായി ചെറുക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വ്യക്തമാക്കി. 2015ൽ ബി ജെ പി നേതൃത്വം കൊടുത്ത കേന്ദ്ര സർക്കാർ അന്വേഷിച്ച് കഴമ്പില്ലെന്ന് കണ്ടെത്തി അവസാനിപ്പിച്ച നാഷനൽ ഹെറാൾഡ് കേസ് കോൺഗ്രസ് നേതൃത്വത്തെ വേട്ടയാടാൻ വേണ്ടിയാണ് വീണ്ടും അന്വേഷിക്കുന്നതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്ക് ജൂൺ രണ്ടിനും സോണിയ ഗാന്ധിക്ക് ജൂൺ 13നും ഹാജരാവാൻ ആവശ്യപ്പെട്ടായിരുന്നു ഇ ഡി നോട്ടീസ് അയച്ചിരുന്നത്. രാഹുൽ വിദേശത്തായതിനാൽ ജൂൺ 13ലേക്കും കോവിഡ് ബാധിച്ചതിനാൽ സോണിയക്ക് ജൂൺ 23ലേക്കും സമയം നീട്ടിനൽകുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഗാർഖെ, പവൻ ബൻസാൽ എന്നിവരെയും ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
2015 ല്‍ കേസ് ഇഡി അവസാനിപ്പിച്ചെങ്കിലും സുബ്രഹ്മണ്യന് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തുടരന്വേഷണത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയായിരുന്നു. അതേ സമയം രാഷ്ട്രീയ വേട്ടയെന്ന ആക്ഷേപത്തില്‍ ഇ ഡി നടപടി നേരിടുന്ന സമാനകക്ഷികളെ ഒപ്പം ചേർത്ത് രാഷ്ട്രീയ നീക്കത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
പാർട്ടി മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡില്‍നിന്നും ഹെറാള്‍ഡ് ഹൗസും സ്വത്തുക്കളും ഏറ്റെടുത്തതാണ് കേസിനാധാരമായ സംഭവം. നാഷണല്‍ ഹെറാള്‍ഡിന് നേരത്തെ 90 കോടി രൂപ കോണ്‍ഗ്രസ് വായ്പയായി അനുവദിച്ചിരുന്നു. എന്നാല്‍, 2000 കോടി ആസ്തിയുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 50 ലക്ഷത്തിന് സോണിയക്കും രാഹുലിനും ഓഹരിയുള്ള യങ് ഇന്ത്യ കമ്പനി സ്വന്തമാക്കിയെന്നാണ് ആരോപണം.
