വള്ളിക്കുന്നിൽ വെട്ടുകത്തി കൊണ്ട് യുവാവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.
വള്ളിക്കുന്ന് : യുവാവിനെ വെട്ടുകത്തി കൊണ്ട് മുതുകിൽ വെട്ടി അപായപ്പെടുത്താൻ ശ്രമിക്കുകയും വലതുകൈയ്യുടെ എല്ലിന് പൊട്ടലുണ്ടാക്കുകയും ചെയ്ത കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശിയും
കടലുണ്ടി നഗരത്ത് താമസിക്കുന്ന പള്ളത്ത് പിലാക്കൽ മോഹനനെ (63)യാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
അത്താണിക്കൽ കുറിയപ്പാടം ചാത്തനംകണ്ടത്തിൽ സ്വാമിയുടെ മകൻ പ്രദീപിനെയാണ് വാടകയ്ക്ക് താമസിക്കുന്ന ക്വാർട്ടേഴ്സിന് മുന്നിൽ വെച്ച് ഇയാൾ വെട്ടുകത്തിയുമായെത്തി അപായപ്പെടുത്താൻ ശ്രമിച്ചത്.
സംഭവത്തിനു ശേഷം ഒളിവിൽ പോയ ഇയാൾ കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തിന്റെ കൂടെ ജോലിക്ക് പോവുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.. വെട്ടാൻ ഉപയോഗിച്ച കത്തിയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അറസ്റ്റ് ചെയ്ത ഇയാളെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് തിരൂർ സബ്ജയിലിലേക്ക് റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസ്.ഐ. പ്രദീപ് കുമാർ, അഡീ.എസ്ഐ പരമേശ്വരൻ , എസ്.സി.പി.ഒ. അനിൽ, രാഗേഷ്, ഡാൻസാഫ് ടീമംഗമായ ആൽബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്
