ബൈക്ക് മോടികൂട്ടി ഓടുന്ന ഫ്രീക്കന്മാർ ജാഗ്രതൈ… ന്യൂജനറേഷൻ ബൈക്കിന് 17,000 രൂപ പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്.


തിരൂരങ്ങാടി: ഇരുചക്രവാഹനത്തിന് ഇഷ്ടത്തിനനുസരിച്ച് മോടികൂട്ടി നിരത്തുകളിൽ പായുന്ന ഫ്രീക്കന്മാർക്ക് താക്കീതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിൻ്റെ എട്ടിൻ്റെ പണി. മോടികൂട്ടി ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു.
പിഴ ഈടാക്കിയത് 17000 രൂപ. കോട്ടക്കൽ രണ്ടത്താണി സ്വദേശിക്കാണ് മുട്ടൻ പണി കിട്ടിയത്. വാഹനത്തിന്റെ മോഡികൾ എല്ലാം സ്വന്തംചെലവിൽ നീക്കി നമ്പർ ബോർഡ് വെച്ചതിനുശേഷവുമാണ് വാഹനം വിട്ടുകൊടുത്തത്.
ദേശീയപാതയിൽ പൂക്കിപറമ്പ് കോട്ടക്കൽ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ജില്ല എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എം.വി.ഐ സജി തോമസ്, എ.എം.വി.ഐ. വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പരിശോധന നടത്തുമ്പോൾ പൂർണമായും അൾട്രഷൻ നടത്തിയ ബൈക്കുകളാണ് പിടികൂടിയത്.
നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും, ഇൻഷുറൻസ് ഇല്ലാതെയും നിലവിലുള്ള സൈലൻസർമാറ്റി കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലൻസർ വെച്ചുപിടിച്ചവ, കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകൾ, അപകടം വരുത്തുന്ന ഹാൻഡിൽ തുടങ്ങി ബൈക്കിൽ വിവിധ തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും
വാഹന പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.