കേരള കോൺഗ്രസ് (എം) ഇടതുപക്ഷത്തിൻ്റെ കരുത്ത് വർധിപ്പിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ


പരപ്പനങ്ങാടി: കോൺഗ്രസിന്റെ ധിക്കാരപരമായ സമീപനത്തിന് മറുപടി നൽകി ഇടതുപക്ഷത്തോടൊപ്പം ചേർന്ന കേരള കോൺഗ്രസ് (എം) മുന്നണിയുടെ കരുത്ത് വർധിപ്പിച്ചുവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പരപ്പനങ്ങാടിയിൽ പുതുതായി പാർട്ടിയിൽ ചേർന്നവർക്കുള്ള സ്വീകരണവും വെസ്റ്റ് മേഖലാ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിൽ അടക്കം പാർട്ടിയുടെ ജനകീയ അടിത്തറ ശക്തമായിക്കൊണ്ടിരിക്കുകയാണ്.
കേരള രാഷ്ട്രീയത്തിൽ മാറ്റിനിർത്താനാവാത്ത ശക്തിയായി കേരള കോൺഗ്രസ് (എം) മാറിഎന്നതിന് ഉദാഹരണമാണ് സി.എം.കെ.മുഹമ്മദിന്റെയും കെ. മുഹമ്മദ് നഹയുടെയും നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ കടന്നു വന്നത് എന്ന് മന്ത്രി പറഞ്ഞു. 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുമെന്നും മൈക്രോ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിവിധ രാഷ്ട്രീയ പാർട്ടികളിൽനിന്ന് പാർട്ടിലേക്ക് വന്നവർക്ക് മന്ത്രി മെമ്പർഷിപ്പ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോണി പുല്ലന്താണി അധ്യക്ഷനായി.
സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം എ.എം. ജോസഫ്, ജില്ലാ സെക്രട്ടറി അഡ്വ. ജെയ്സൺ തോമസ്, വൈസ് പ്രസിഡന്റ് അഡ്വ. ദാവൂദ്, ഭാരവാഹികളായ കെ.കെ. നാസർ ഖാൻ, നസീർ, മലപ്പുറം നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ നിസാർ കൂമണ്ണ, രാജ് പി ചാക്കോ, സക്കീർ ഒതലൂർ, ബാബു കോട്ടക്കൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന ഉപാധ്യക്ഷൻ ബഷീർ കൂർമത്ത്, ജില്ലാ പ്രസിഡൻ്റ് എഡ് വിൻ തോമസ്, സെക്രട്ടറി തേജസ് മാത്യു, ഹകീം പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവീനർ സി.എം.കെ. മുഹമ്മദ്. സ്വാഗതവും. സ്വാഗതസംഘം കമ്മിറ്റി വൈസ് ചെയർമാൻ കെ. മുഹമ്മദ് നഹ നന്ദിയും പറഞ്ഞു.