NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ട്രെയിനില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം, പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്

കണ്ണൂരില്‍ മാവേലി എക്‌സ്പ്രസില്‍ വച്ച് പൊലീസുകാരന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ബ്രാഞ്ച് എസിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യാത്രക്കാരന്‍ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തിരുന്നു. ടിടിഇ ആവശ്യപ്പെട്ടത് പ്രകാരമാണ് പൊലീസ് ഇടപെട്ടത്. എന്നാല്‍ യാത്രക്കാരനെതിരെ കേസ് എടുക്കാതിരുന്നതും, വൈദ്യ പരിശോധന നടത്താത്താതിരുന്നതും പിഴവാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്‌ഐക്കെതിരെ നടപടി എടുത്തിരുന്നു. എഎസ്‌ഐ എം.സി.പ്രമോദിനെ സസ്‌പെന്‍ഡ് ചെയ്തു. റെയില്‍വേ എസ്പി ചൈത്ര തെരേസ ജോണിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് ചുമതലയുള്ള ഇന്റലിജന്‍സ് എഡിജിപി ടി.കെ.വിനോദ് കുമാറാണ് നടപടിയെടുത്തത്. യാത്രക്കാരനോട് എഎസ്ഐ എംസി പ്രമോദ് അതിക്രൂരമായി പെരുമാറിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെ ഇയാളെ റെയില്‍വേ ചുമതലയില്‍ നിന്നും മാറ്റാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പാലക്കാട് റെയില്‍വേ ഡിവൈഎസ്പിയും കണ്ണൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എസിപിയും നടത്തിയ അന്വേഷണങ്ങളില്‍ ഉദ്യോഗസ്ഥന്‍ മനുഷ്യത്വരഹിതമായി പെരുമാറിയെന്നാണ് കണ്ടെത്തിയത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ എഎസ്‌ഐയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ് കേസിന്റെ അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. റെയില്‍വേ പൊലീസും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊലീസ് യാത്രക്കാരനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ബൂട്ടിട്ട് യാത്രക്കാരനെ ചവിട്ടുന്നതും വലിച്ചിഴച്ച് പുറത്താക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എഎസ്‌ഐ പ്രമോദ് രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published.